എകെജി സെന്റര്‍ ആക്രമണത്തിന് ഒരു മാസം പ്രായം; പ്രതിക്ക് സിപിഎം ബന്ധം?

എകെജി സെന്റര്‍ ആക്രമണത്തിന് ഒരു മാസം പ്രായം; പ്രതിക്ക് സിപിഎം ബന്ധം?

വിവാദമായ എകെജി സെന്റര്‍ ആക്രമണത്തിന് ഇന്ന് ഒരു മാസം പ്രായമാകുമ്പോഴും പ്രതി കാണാമറയത്ത് തന്നെ. പ്രതിയെ പിടികൂടാനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. കോണ്‍ഗ്രസിനെ പ്രതിരോധത്തിലാഴ്ത്തുമെന്ന് കരുതിയ എകെജി സെന്റര്‍ ആക്രമണത്തില്‍ ദിവസം പിന്നിടുംതോറും സിപിഎം തന്നെ പ്രതിയാകുന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ കണ്ടെത്തിയെന്നും ഇയാള്‍ക്ക് സിപിഎം ബന്ധമാണെന്നും ആരോപണമുണ്ട്. അതാണ് പൊലീസ പ്രതിലെ തൊടാന്‍ മടിക്കുന്നതെന്നും ആക്ഷേപം ശക്തമാണ്. കഴിഞ്ഞ മാസം 30 ന് അര്‍ദ്ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ പടക്കമേറുണ്ടായത്. ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തെ ആക്രമണം രാത്രി തന്നെ വന്‍ വിവാദമായി കത്തിപ്പടര്‍ന്നു. സെന്ററിലുണ്ടായിരുന്ന പി കെ ശ്രീമതിയുടെ വിവരണത്തോടെ സംഭവം കൂടുതല്‍ ചര്‍ച്ചയായി. ആക്രമണം നടന്ന് മിനുട്ടുകള്‍ക്കുള്ളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ പ്രതിയാരെന്ന് വിധിയെഴുതി. സംസ്ഥാനത്ത് ഉടനീളം വന്‍ പ്രതിഷേധത്തിന് വഴിതെളിച്ച സംഭവത്തില്‍ പൊലീസ് അതിവേഗം നടപടി തുടങ്ങി. രാത്രി തന്നെ ഫോറന്‍സിക് സംഘമെത്തി പരിശോധന തുടങ്ങി. നഗരത്തിലെ മിടുക്കരായ പൊലീസുകാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം ഉണ്ടാക്കി. സ്‌കൂട്ടറില്‍ ഒരാള്‍ വന്ന് പടക്കമെറിയുന്ന എകെജി സെന്ററിലെ സിസിടിവി ദൃശ്യമായിരുന്നു മുന്നിലെ ഏകപിടിവള്ളി. സംഭവം നടന്ന് മിനുട്ടുകള്‍ക്കുള്ളില്‍ പുറത്തുവന്ന ഈ സിസിടിവി ദൃശ്യത്തിനപ്പുറം ഒരുമാസം പിന്നിടുമ്പോഴും ഒന്നും കണ്ടെത്താനായില്ല. നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതി സഞ്ചരിച്ചെന്ന സംശയിക്കുന്ന മോഡല്‍ ഡിയോ സ്‌കൂട്ടര്‍ ഉടമകളെ മുഴുവന്‍ ചോദ്യം ചെയ്തു. എന്തിനധികം പടക്കക്കച്ചടവക്കാരെ വരെ ചോദ്യം ചെയ്തു. ഒന്നും കിട്ടിയില്ല പൊലീസിന്.