മനുഷ്യനോ എഐയോ? തിരിച്ചറിയാൻ ക്ലോഡ് ടെക്സ്റ്റിൽ രഹസ്യ അടയാളം
ക്ലോഡ് എഐ മോഡലുകൾ സൃഷ്ടിക്കുന്ന ടെക്സ്റ്റിൽ അദൃശ്യ വാട്ടർമാർക്ക് ഉൾപ്പെടുത്താനൊരുങ്ങി ആന്ത്രോപിക്. കോപ്പി ചെയ്ത് മറ്റിടങ്ങളിൽ പേസ്റ്റ് ചെയ്താലും നിലനിൽക്കുന്ന ഈ അടയാളത്തിലൂടെ എഐ സൃഷ്ടിച്ച ഉള്ളടക്കം തിരിച്ചറിയാൻ സാധിച്ചേക്കും.
ഇന്നത്തെ കാലത്ത് എന്തിനും ഏതിനും നിർമിതബുദ്ധിയെ (എഐ) ആശ്രയിക്കുന്നവരാണ് നമ്മൾ. ഒരു ലേഖനം എഴുതുന്നതു മുതൽ സോഷ്യൽ മീഡിയ പോസ്റ്റുകൾ തയ്യാറാക്കുന്നതുവരെ എഐയുടെ സഹായം തേടുന്നവരുടെ എണ്ണം വർധിക്കുകയാണ്. എന്നാൽ ഇതോടെ ഒരു പ്രധാന ചോദ്യവും ഉയരുന്നു, ഒരു ഉള്ളടക്കം മനുഷ്യൻ തയ്യാറാക്കിയതാണോ, അതോ എഐ സൃഷ്ടിച്ചതാണോ എന്ന് എങ്ങനെ തിരിച്ചറിയും?എന്നാൽ,അതിനുള്ള പരിഹാരവുമായിട്ടാണ് പ്രമുഖ എഎ കമ്പനിയായ ആന്ത്രോപിക് രംഗത്ത് വന്നിരിക്കുന്നത്. ആന്ത്രോപിക് വികസിപ്പിക്കുന്ന പുതിയ സംവിധാനത്തിലൂടെ ക്ലോഡ് എഐ മോഡലുകൾ സൃഷ്ടിക്കുന്ന ടെക്സ്റ്റിൽ അദൃശ്യ വാട്ടർമാർക്ക് ഉൾപ്പെടുത്താനാണ് നീക്കം. അതായത്, ക്ലോഡ് എഐ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ടെക്സ്റ്റ് കോപ്പി ചെയ്ത് മറ്റൊരു പ്ലാറ്റ്‌ഫോമിൽ പേസ്റ്റ് ചെയ്താലും പുറത്തുനിന്ന് നോക്കുമ്പോൾ അത് സാധാരണ ടെക്സ്റ്റ് തന്നെയായിരിക്കും. എന്നാൽ, ടെക്സ്റ്റിനുള്ളിൽ എഐ സൃഷ്ടിച്ചതാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഒരു ‘അദൃശ്യ ഒപ്പ്’ നിലനിൽക്കും. ഇതിലൂടെ ഒരു ഉള്ളടക്കത്തിന്റെ ഉറവിടം പിന്നീട് തിരിച്ചറിയാൻ സാധിച്ചേക്കും.
കോടതി വിധികൾ തയ്യാറാക്കുന്നതിൽ എഐയുടെ ഉപയോഗം സംബന്ധിച്ച് സുപ്രീംകോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് എഐ സൃഷ്ടിക്കുന്ന ഉള്ളടക്കം തിരിച്ചറിയുന്നതിനായി അതിൽ രഹസ്യമായ വാട്ടർമാർക്ക് ഉൾപ്പെടുത്താനുള്ള നീക്കവുമായി ആന്ത്രോപിക് രംഗത്ത് വന്നത്. ആന്ത്രോപിക്കിന് പുറമെ, മറ്റ് കമ്പനികളും സമാനമായ നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ആന്ത്രോപിക് അടുത്തിടെ ഒപ്പുവെച്ച യൂറോപ്യൻ യൂണിയന്റെ എഐ ആക്റ്റ് ആർട്ടിക്കിൾ 50(2) കോഡ് ഓഫ് പ്രാക്ടീസ് അനുസരിച്ചാണ് ഈ നടപടി.ഇതിന്റെ ഭാഗമായി 2026 ഓഗസ്റ്റ് 2 മുതൽ പുറത്തിറങ്ങുന്ന ക്ലോഡ് മോഡലുകളിൽ ഈ സംവിധാനം ഉൾപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.