രാജസ്ഥാനിൽ പുതിയ വോട്ടർമാരെ പിടിക്കാൻ കുറുക്കുവിദ്യ; Gen Z പ്രക്ഷോഭം സംഘപരിവാറിനെ ഭയപ്പെടുത്തുന്നുവോ?

Gen Zയുടെ വളർന്നുവരുന്ന രാഷ്ട്രീയ ഇടപെടലുകൾക്കിടെ 18 വയസ്സ് തികയുന്ന യുവാക്കളെ ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ പിറന്നാൾ കത്തുകൾ; പുതിയ വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കമെന്ന് വിമർശനം

രാജസ്ഥാനിൽ പുതിയ വോട്ടർമാരെ പിടിക്കാൻ കുറുക്കുവിദ്യ; Gen Z പ്രക്ഷോഭം സംഘപരിവാറിനെ ഭയപ്പെടുത്തുന്നുവോ?

ജയ്പൂർ: Gen Z യുവാക്കളുടെ വളർന്നുവരുന്ന രാഷ്ട്രീയ ഇടപെടലുകളും പ്രതിഷേധങ്ങളും രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ പുതിയ ചർച്ചകൾക്ക് വഴിവെക്കുന്നതിനിടെ, രാജസ്ഥാനിൽ 18 വയസ്സ് തികയുന്ന യുവാക്കളെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ പ്രത്യേക നീക്കം. 18 വയസ്സ് പൂർത്തിയാകുന്നവർക്ക് മുഖ്യമന്ത്രിയുടെ പേരിൽ പിറന്നാൾ ആശംസാ കത്തുകൾ അയക്കുകയും, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നതാണ് സന്ദേശം 

ജൂലൈയിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഏകദേശം 80,000 കത്തുകൾ അയച്ചു . പിറന്നാൾ ആശംസയ്‌ക്കൊപ്പം വോട്ടവകാശത്തിന്റെ പ്രാധാന്യവും ജനാധിപത്യത്തിൽ യുവാക്കളുടെ പങ്കും കത്തിലൂടെ ഓർമിപ്പിക്കുന്നുണ്ട്.

പുതിയ വോട്ടർമാരെ നേരിട്ട് ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ പേരിൽ കത്തുകൾ അയക്കുന്നത് സാധാരണ വോട്ടർ രജിസ്ട്രേഷൻ ബോധവൽക്കരണ പരിപാടിയാണോ, അതോ Gen Zയെ രാഷ്ട്രീയമായി സ്വാധീനിക്കാനുള്ള തന്ത്രമാണോ എന്ന ചർച്ചയാണ് ഇപ്പോൾ ഉയരുന്നത്.

യുവാക്കളുടെ രാഷ്ട്രീയ സമീപനത്തിൽ വലിയ മാറ്റങ്ങളാണ് അടുത്തകാലത്ത് പ്രകടമാകുന്നത്. തൊഴിലില്ലായ്മ, വിദ്യാഭ്യാസം, വിലക്കയറ്റം, സാമൂഹിക നീതി, ഭരണത്തിലെ സുതാര്യത തുടങ്ങിയ വിഷയങ്ങളിൽ Gen Z ഉയർത്തുന്ന ചോദ്യങ്ങളും പ്രതിഷേധങ്ങളും പരമ്പരാഗത രാഷ്ട്രീയത്തിന് വെല്ലുവിളിയായി മാറുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയും തെരുവുകളിലൂടെയും രാഷ്ട്രീയ വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുന്ന പുതിയ തലമുറയുടെ സ്വാധീനം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും നിർണായകമാകുമെന്ന വിലയിരുത്തലുണ്ട്.

ഈ സാഹചര്യത്തിലാണ് രാജസ്ഥാനിലെ നീക്കത്തിന് രാഷ്ട്രീയ പ്രാധാന്യം ലഭിക്കുന്നത്. Gen Zയുടെ മാറുന്ന രാഷ്ട്രീയ മനോഭാവം സംഘപരിവാർ ശക്തികളെ ആശങ്കപ്പെടുത്തുന്നുവെന്നും അതിന്റെ ഭാഗമായാണ് പുതിയ വോട്ടർമാരിലേക്ക് നേരിട്ടുള്ള രാഷ്ട്രീയ outreach ശക്തമാക്കുന്നതെന്നുമുള്ള വിമർശനമാണ് ഉയരുന്നത്.

18 വയസ്സ് തികയുന്ന യുവാക്കളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ പേരിൽ നേരിട്ട് കത്തുകൾ അയക്കുന്നത് രാഷ്ട്രീയമായി എങ്ങനെ വിലയിരുത്തണമെന്ന ചോദ്യവും ഉയരുന്നുണ്ട്. വോട്ടർ രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നത് ജനാധിപത്യപരമായ നടപടിയാണെങ്കിലും, അതിനൊപ്പം രാഷ്ട്രീയ സന്ദേശങ്ങൾ നൽകുന്നതാണ് വിവാദത്തിന് കാരണമാകുന്നത്.

പിറന്നാൾ ആശംസയുടെ രൂപത്തിൽ പുതിയ വോട്ടർമാരെ സമീപിക്കുന്ന രാജസ്ഥാൻ സർക്കാരിന്റെ നീക്കം അതിനാൽ തന്നെ ഒരു സർക്കാർ ബോധവൽക്കരണ പരിപാടി എന്നതിലുപരി Gen Zയെ സ്വാധീനിക്കാനുള്ള രാഷ്ട്രീയ ‘കുറുക്കുവിദ്യ’യാണോ എന്ന ചർച്ചയ്ക്ക് വഴിയൊരുക്കുകയാണ്.

പുതിയ തലമുറയുടെ രാഷ്ട്രീയ നിലപാടുകൾ ഏത് ദിശയിലേക്കാണ് നീങ്ങുന്നത് എന്നതിനെക്കുറിച്ചുള്ള ആശങ്കയാണ് ഈ നീക്കത്തിന് പിന്നിലെന്ന വിമർശനം ശക്തമാകുകയാണ്.