അക്കൗണ്ടിൽ ബാലൻസ് കുറഞ്ഞാൽ പിഴ; ബാങ്കുകളുടെ ഖജനാവിലേക്ക് ഒഴുകിയത് 7,000 കോടിയിലേറെ രൂപ
മിനിമം ബാലൻസ് നിലനിർത്താത്തതിന്റെ പേരിൽ കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയത് 7,086.63 കോടി രൂപ. ഇതിൽ സ്വകാര്യ ബാങ്കുകളാണ് മുന്നിൽ. എച്ച്ഡിഎഫ്‌സി ബാങ്കും ആക്‌സിസ് ബാങ്കും ചേർന്ന് സ്വകാര്യ ബാങ്കുകളുടെ പിഴ വരുമാനത്തിൽ വലിയ പങ്ക് വഹിച്ചു.
അക്കൗണ്ടിൽ പണമില്ലെങ്കിൽ പോലും ബാങ്കുകളുടെ വരുമാനം കുറയുന്നില്ല. ഉപഭോക്താക്കളുടെ ചെറിയ വീഴ്ചകൾ പോലും കോടികളുടെ വരുമാനമായി ബാങ്കുകൾക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ വർഷം മാത്രം അക്കൗണ്ടുകളിൽ മിനിമം ബാലൻസ് കാണിക്കുന്നില്ലായെന്ന് ചൂണ്ടിക്കാണിച്ച് ഏകദേശം 7 കോടി രൂപയാണ് പിഴത്തുകയായി ഈടാക്കിയിരിക്കുന്നത്. ഇതിൽ മുൻപന്തിയിലുള്ളത് സ്വകാര്യ ബാങ്കുകളാണ്. സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിൽ നിർദ്ദേശിച്ചിരിക്കുന്ന മിനിമം ശരാശരി ബാലൻസ് നിലനിർത്താൻ കഴിയാത്ത ഉപഭോക്താക്കളിൽ നിന്നാണ് ബാങ്കുകൾ ഈ തുക ഈടാക്കിയിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം സ്വകാര്യ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ആകെ 4,948.71 കോടി രൂപ പിഴയായി ശേഖരിച്ചു. ഇതിൽ ഏറ്റവും കൂടുതൽ തുക ഈടാക്കിയത് എച്ച്ഡിഎഫ്‌സി ബാങ്കാണ് — 1,798.14 കോടി രൂപ. എച്ച്ഡിഎഫ്‌സി ബാങ്കിന് ശേഷം ആക്‌സിസ് ബാങ്ക് 1,081.33 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. 19 സ്വകാര്യ ബാങ്കുകൾ ചേർന്ന് ശേഖരിച്ച ആകെ പിഴത്തുകയുടെ 58 ശതമാനവും (2,879.47 കോടി രൂപ) എച്ച്ഡിഎഫ്‌സി ബാങ്കും ആക്‌സിസ് ബാങ്കും ചേർന്നാണ് ഈടാക്കിയത്. അതേസമയം, പൊതുമേഖലാ ബാങ്കുകൾ മിനിമം ബാലൻസ് ലംഘനത്തിന് ഈടാക്കിയ ആകെ പിഴത്തുക 2,137.92 കോടി രൂപയാണ്. ഇങ്ങനെ എല്ലാ ബാങ്കുകളും കൂടി നോക്കുമ്പോൾ 7,086.63 കോടി രൂപയാണ് ഉപഭോക്താക്കളിൽ നിന്ന് പിഴയായി ഈടാക്കിയത്.