രാജ്യത്ത് മുട്ടവില റെക്കോഡ് ഉയരത്തിൽ; ചില്ലറ വിപണിയിൽ എട്ട് രൂപ കടന്നു

രാജ്യത്ത് മുട്ടയുടെ ആവശ്യകത വർധിച്ചതോടെ നാമക്കലിൽ മുട്ടവില റെക്കോഡ് ഉയരത്തിലെത്തി. ചില്ലറ വിപണിയിൽ ഒരു മുട്ടയുടെ വില എട്ട് രൂപ പിന്നിട്ടു.

രാജ്യത്ത് മുട്ടവില റെക്കോഡ് ഉയരത്തിൽ; ചില്ലറ വിപണിയിൽ എട്ട് രൂപ കടന്നു

ചെന്നൈ: രാജ്യത്ത് മുട്ടയുടെ ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിൽ മുട്ടയുടെ വിലയും കുതിച്ചുയരുകയാണ്. രാജ്യത്തെ പ്രധാന മുട്ട ഉത്പാദന കേന്ദ്രമായ നാമക്കലിൽ കോഴിമുട്ടയുടെ വില റെക്കോഡ് ഉയരത്തിലെത്തി. ജൂണിൽ ആരംഭിച്ച വിലവർധന ഇപ്പോൾ ഒരു മുട്ടയ്ക്ക് 6.65 രൂപയിലെത്തിയിരിക്കുകയാണ്. നാമക്കലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിതെന്ന് നാഷണൽ എഗ് കോ-ഓർഡിനേഷൻ കമ്മിറ്റി (NECC) അറിയിച്ചു.

ഇതോടെ ചില്ലറ വിൽപ്പനയിൽ ഒരു മുട്ടയുടെ വില എട്ട് രൂപ പിന്നിട്ടിരിക്കുകയാണ്. നിലവിലെ വർധന തുടർന്നാൽ വൈകാതെ ഒരു മുട്ടയ്ക്ക് ഒൻപത് രൂപയാകുമെന്നാണ് വിപണിയിലെ സൂചന.ഇതിന് മുമ്പ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത് കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു. അന്ന് ഒരു മുട്ടയുടെ വില 6.40 രൂപയായിരുന്നു. തുടർന്ന് വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഈ വർഷം ജൂൺ ആദ്യത്തോടെ വീണ്ടും ഉയരാൻ തുടങ്ങി.കോഴിമുട്ടയുടെ ഉത്പാദനം കുറഞ്ഞതും ആവശ്യകത വർധിച്ചതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് കോഴി ഫാം ഉടമകൾ പറയുന്നു. വരും ദിവസങ്ങളിലും ആവശ്യകത വർധിക്കുകയും ഉത്പാദനം അതിനനുസരിച്ച് ഉയരാതിരിക്കുകയും ചെയ്താൽ മുട്ടവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അവർ വിലയിരുത്തുന്നു.