‘ചോദ്യങ്ങളെ ബിജെപി ഭയക്കുന്നു’; കേന്ദ്രസർക്കാരിനെതിരെ അഖിലേഷ് യാദവ്
ബിജെപിയാണ് രാജ്യത്തെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ആരോപിച്ച അഖിലേഷ് യാദവ് വിലക്കയറ്റം, കർഷക പ്രശ്നങ്ങൾ, മാധ്യമ നിയന്ത്രണം എന്നിവയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുന്നയിച്ചു.
ലഖ്‌നൗ: രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ബിജെപിയാണെന്ന രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. രാജ്യത്ത് ജനങ്ങൾക്കിടയിൽ സ്പർധയും ഭിന്നതയും വളർത്തുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അഖിലേഷ് ആരോപിച്ചു. രക്ഷാബന്ധൻ ആഘോഷങ്ങളുടെ ഭാഗമായി ഇറ്റാവ ജില്ലയിലെ സ്വന്തം ജന്മനാടായ സൈഫായിയിൽ നടത്തിയ പ്രസംഗത്തിലാണ് അഖിലേഷ് യാദവ് വിമർശനം ഉന്നയിച്ചത്. "രാജ്യത്ത് ഒരേയൊരു പ്രതിസന്ധിയെ ഉള്ളു ,അത് ബിജെപിയാണ്. ബിജെപി ഇല്ലാതായാൽ പ്രതിസന്ധിയും ഇല്ലാതാകും” എന്നായിരുന്നു അഖിലേഷ് യാദവിന്റെ പരിഹാസം കലർന്ന പ്രതികരണം. ബിജെപിയുടെ രാഷ്ട്രീയ നിലപാടുകൾ രാജ്യത്ത് വിഭജനവും സംഘർഷവും വർധിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണിന്റെ പൈതൃകം പോലും പാർട്ടി വിറ്റഴിച്ചെന്നും ആരോപിച്ചു.
കോടതി, വിലക്കയറ്റത്തിന്റെ കാര്യത്തിലും അദ്ദേഹം തന്റെ രൂക്ഷ പ്രതികരണം രേഖപ്പെടുത്തി. വിലക്കയറ്റത്തിനും അവശ്യസാധനങ്ങളുടെയും ഇന്ധനത്തിന്റെയും ഉയർന്ന വിലയ്ക്കും കേന്ദ്രസർക്കാരിന്റെ നയങ്ങളാണ് കാരണമെന്നാണ് വിമർശനം. വൻകിട വ്യവസായികൾക്ക് അനുകൂലമായ നയങ്ങളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വളം, വിത്ത് എന്നിവ സമയത്ത് ലഭിക്കാത്തതും കാർഷിക ഉൽപ്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാത്തതും കർഷകരെ പ്രതിസന്ധിയിലാക്കുകയാണെന്നും അഖിലേഷ് പറഞ്ഞു. മാധ്യമങ്ങൾക്കും വിദ്യാഭ്യാസ മേഖലയ്ക്കും മേലുള്ള നിയന്ത്രണങ്ങൾ വർധിക്കുന്നുവെന്നും ചോദ്യങ്ങളെ ഭയക്കുന്നവർ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, നേപ്പാളിലെ പ്രളയത്തിൽ ആശങ്ക രേഖപ്പെടുത്തിയ അഖിലേഷ് യാദവ് ദുരിതബാധിത രാജ്യത്തിന് സാധ്യമായ എല്ലാ സഹായവും നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)