തൃശൂരിലേക്ക് ‘പെരുംപുലികൾ’; ആവേശപ്പൂരത്തിൽ ഓണപ്പതിവുകൾ തെറ്റാതെ പുലിക്കളി

Aug 28, 2026 - 11:48
0
തൃശൂരിലേക്ക് ‘പെരുംപുലികൾ’; ആവേശപ്പൂരത്തിൽ ഓണപ്പതിവുകൾ തെറ്റാതെ പുലിക്കളി

തൃശൂർ: വിവാദങ്ങളുടെ കാർമേഘങ്ങൾ തുടച്ചുനീക്കി, തനതു കലയുടെ തനിമയും കൂട്ടായ്മയുടെ കരുത്തും ഒട്ടും ചോരാതെ തൃശൂർ നഗരത്തെ വീണ്ടും പുലിമടയാക്കാൻ ആവേശപ്പൂരമൊരുങ്ങുന്നു. ചെണ്ടമേളത്തിന്റെ തകർപ്പൻ കൊട്ടിനൊപ്പം അരമണി കിലുക്കി ആർപ്പുവിളികളുമായി നാനൂറോളം പുലികളാണ് ഓഗസ്റ്റ് 29 ശനിയാഴ്ച സ്വരാജ് റൗണ്ടും തൃശൂർ നഗരവും കീഴടക്കാൻ ഇറങ്ങുന്നത്. തൃശൂരിൻ്റെ പ്രശസ്തമായ ഓണാഘോഷ പുലിക്കളി വൈകിട്ട് 4 മണിക്ക് ഔദ്യോഗികമായി ആരംഭിക്കും.

വിയ്യൂർ യുവജനസംഘം, കുട്ടൻകുളങ്ങര ദേശം, പാട്ടുരായ്ക്കൽ ദേശം, പൂങ്കുന്നം സീതാറാം മിൽ ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം, ശങ്കരംകുളങ്ങര ദേശം, അയ്യന്തോൾ ദേശം എന്നിവർക്കൊപ്പം ഇതാദ്യമായി ചരിത്രച്ചുവടുവെപ്പുമായി ഒളരിക്കര ദേശവും ചേരുന്നതോടെ ആകെ 9 സംഘങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.

വൈകിട്ട് 4-ന് ബിനി ജംക്‌ഷനിൽ മന്ത്രി ഒ.ജെ. ജനീഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ പുലിക്കളിക്ക് തുടക്കമാകും. വിയ്യൂർ യുവജനസംഘം ആദ്യം സ്വരാജ് റൗണ്ടിലെത്തുമ്പോൾ രാത്രി 7.20-ഓടെ അയ്യന്തോൾ ദേശവും നഗരത്തിൽ പ്രവേശിക്കും. ഓരോ സംഘത്തിലും 35 മുതൽ 51 വരെ പുലിക്കളി കലാകാരന്മാരും 25 മുതൽ 35 വരെ വാദ്യക്കാരുമുണ്ടാകും. പുരാണം, സമകാലികം എന്നീ ആശയങ്ങളിലുള്ള മനോഹരമായ നിശ്ചലദൃശ്യങ്ങളും ഒപ്പമുണ്ടാകും. ലഹരി വിരുദ്ധ സന്ദേശവുമായി പൊലീസും കോർപറേഷനും ചേരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ നിശ്ചലദൃശ്യമാണ് ഇത്തവണത്തെ മറ്റൊരു ആകർഷണം. നടുവിലാൽ, പാറമേക്കാവ്, എം.ഒ. റോഡ് എന്നിവിടങ്ങളിലെ ജഡ്ജിങ് പോയിന്റുകളിലൂടെ കടന്നുപോകുന്ന പുലികളുടെ അന്തിമ വിധിനിർണയം രാത്രി 10-ഓടെ പൂർത്തിയാകും.

നഗരത്തിൽ പ്രവേശിക്കുന്ന ആകെ സമ്മാനത്തുക 3.50 ലക്ഷം രൂപയായി കോർപറേഷൻ ഉയർത്തിയിട്ടുണ്ട്. ഒന്നാം സ്ഥാനക്കാർക്ക് 70,000 രൂപയും ട്രോഫിയും ലഭിക്കും. ഇതാദ്യമായി ‘പുലിച്ചമയത്തിനും’ പ്രത്യേക സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അടുത്ത വർഷം ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമിട്ടാകും പുലിക്കളി സംഘടിപ്പിക്കുകയെന്ന് മേയർ നിജി ജസ്റ്റിൻ വ്യക്തമാക്കി.

നഗരത്തിൽ ശക്തമായ ഗതാഗത നിയന്ത്രണം: ചതയദിനാഘോഷങ്ങൾ മുൻനിർത്തി ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ തൃശൂർ സ്വരാജ് റൗണ്ടിലും പരിസരങ്ങളിലും പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കെഎസ്ആർടിസി ബസുകൾ അടക്കം ശക്തൻ സ്റ്റാൻഡിൽ നിന്നാകും സർവീസ് നടത്തുകയെന്നും യാത്രക്കാർ സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User