സർക്കാർ സ്കൂളുകളിൽ 86 ലക്ഷം വിദ്യാർഥികൾ കുറഞ്ഞു; സ്വകാര്യ സ്കൂളുകളിലേക്ക് വൻ തോതിൽ മാറ്റമെന്ന് റിപ്പോർട്ട്

സർക്കാർ സ്കൂളുകളിൽ 86 ലക്ഷം വിദ്യാർഥികൾ കുറഞ്ഞു; സ്വകാര്യ സ്കൂളുകളിലേക്ക് വൻ തോതിൽ മാറ്റമെന്ന്  റിപ്പോർട്ട്

ഡൽഹി: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട യുഡൈസ് റിപ്പോർട്ടിൽ പറയുന്നു. 2023-24 നും 2025-26 നും ഇടയിൽ ഏകദേശം 86 ലക്ഷം വിദ്യാർത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഇതേ കാലയളവിൽ എയ്ഡഡ് അല്ലാത്ത അംഗീകൃത സ്വകാര്യ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി കൂടിയട്ടുണ്ട്. ഏകദേശം, 88 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പുതിയതായി സ്വകാര്യ സ്കൂളുകളിൽ ചേർന്നിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ ഡാറ്റാബേസാണ് യുഡൈസ് പ്ലസ്. ഈ സംവിധാനത്തിൽ രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാർഥി പ്രവേശനം (എൻറോൾമെന്റ്), അധ്യാപകരുടെ വിവരങ്ങൾ തുടങ്ങിയവ ലഭ്യമാണ്. 


റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം, 2023-24 അധ്യയന വർഷത്തിൽ ഫൗണ്ടേഷണൽ തലം മുതൽ സെക്കൻഡറി തലം വരെയുള്ള ആകെ വിദ്യാർഥികളുടെ എണ്ണം 24.80 കോടിയായിരുന്നു. 2025-26 അധ്യയന വർഷത്തിൽ ഇത് 24.72 കോടിയായി കുറഞ്ഞു. ഇതോടെ ആകെ വിദ്യാർഥികളുടെ എണ്ണത്തിൽ ഏകദേശം 8.26 ലക്ഷത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. സർക്കാർ സ്കൂളുകളിലെ എൻറോൾമെന്റ് 12.75 കോടിയിൽ നിന്ന് 11.89 കോടിയായി കുറഞ്ഞപ്പോൾ, സ്വകാര്യ അൺ-എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം 9 കോടിയിൽ നിന്ന് 9.89 കോടിയായി ഉയർന്നു.