കാസർഗോഡ് തായന്നൂർ സിപിഎം ഓഫീസ് ആക്രമണക്കേസ്; രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ.

സിസിടിവി ദൃശ്യങ്ങൾ നിർണായകമായി; അക്രമത്തിനിടെ പരിക്ക് പറ്റിയ പ്രതികളിൽ ഒരാൾ ചികിത്സയ്ക്കെത്തിയപ്പോഴായിരുന്നു പോലീസിന്റെ വലയിലായത്.

കാസർഗോഡ് തായന്നൂർ സിപിഎം ഓഫീസ് ആക്രമണക്കേസ്; രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ.
പോലീസ് അറസ്റ്റ് ചെയ്ത പ്രതികളായ വിശാൽ ബാബു, അഭിനവ് എന്നിവർ.

കാസർഗോഡ് തായന്നൂരിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ രണ്ട് ബിജെപി പ്രവർത്തകരെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. എണ്ണപ്പാറ സ്വദേശി വിശാൽ ബാബു, പറക്കളായി തോണിക്കല്ല് സ്വദേശി അഭിനവ് എന്നിവരാണ് പിടിയിലായത്.ബുധനാഴ്ച പുലർച്ചെയായിരുന്നു തായന്നൂരിലെ സിപിഎം ഓഫീസിന് നേരെ ആക്രമണമുണ്ടായത്.

ഓഫീസിന്റെ ജനൽ ചില്ലുകളും കൊടിമരങ്ങളും അക്രമികൾ തകർത്തിരുന്നു. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നും, ബോധപൂർവ്വം സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സിപിഎം നേതൃത്വം പറഞ്ഞു.

തുടർന്ന് സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അക്രമികൾ സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പോലീസിന് സിസിടിവിയിൽ നിന്നും ലഭിച്ചു. ആക്രമണത്തിനിടയിൽ പ്രതികളിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് പോലീസ് സംഘം പ്രതിയെ പിടികൂടുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.