ടെസ്റ്റ് ഡ്രൈവിനിറങ്ങി, ബൈക്കുമില്ല ആളുമില്ല; ആലുവയിൽ 'ട്വിസ്റ്റ്'!
A 30-year-old man fled with a bike worth ₹1.60 lakh under the guise of a test drive from a dealership in Aluva.
കൊച്ചി: ബൈക്ക് വാങ്ങാൻ പോക്കറ്റിൽ കാശുവേണം, അല്ലെങ്കിൽ ലോൺ കിട്ടണം. ഇതൊന്നുമില്ലാതെ പുത്തൻ ഐഡിയയുമായി വന്ന് ₹1.60 ലക്ഷത്തിന്റെ ബൈക്കുമായി 'പറന്ന' യുവാവാണ് ഇപ്പോൾ ആലുവയിലെ ചർച്ചാവിഷയം. ആലുവ-പെരുമ്പാവൂർ റോഡിലെ അസ്സീസി കവലയിലുള്ള 'ഫോർ വീൽ ഡ്രൈവ്' എന്ന സ്ഥാപനത്തിലാണ് സിനിമയെ വെല്ലുന്ന ഈ കള്ളത്തരം നടന്നത്. ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേന ബൈക്കുമായി കടന്നുകളഞ്ഞ മുപ്പതുകാരനായ കള്ളനെ തിരഞ്ഞ് പോലീസ് നെട്ടോട്ടത്തിലാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയായിരുന്നു സംഭവം. ജീവനക്കാരെല്ലാം ഉച്ചഭക്ഷണത്തിന്റെ തിരക്കിലായ സമയം നോക്കിയാണ് മാന്യനായ ഈ 'കസ്റ്റമർ' കടയിലേക്ക് എത്തിയത്. ബൈക്ക് വാങ്ങാൻ വന്നതാണെന്ന് പറഞ്ഞതോടെ ജീവനക്കാരൻ ഇയാൾക്ക് വണ്ടികൾ കാണിച്ചുകൊടുത്തു. ഒടുവിൽ KL 35 K 8854 നമ്പരുള്ള ബൈക്ക് ഇഷ്ടപ്പെട്ടെന്ന് നടിച്ച് ടെസ്റ്റ് ഡ്രൈവിനായി വാങ്ങി.
സ്ഥാപനത്തിന്റെ പാർക്കിങ് ഗ്രൗണ്ടിൽ മാത്രം ഓടിച്ചു നോക്കാൻ നൽകിയ ബൈക്കുമായി യുവാവ് നേരെ മെയിൻ റോഡിലേക്ക് വെച്ചുപിടിക്കുകയായിരുന്നു. അരമണിക്കൂർ കഴിഞ്ഞിട്ടും ആളും വണ്ടിയും വരാതായതോടെയാണ് ജീവനക്കാർക്ക് ചതി മനസ്സിലായത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ആലുവ പോലീസിൽ പരാതി നൽകി. പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.