എൽഡിഎഫിൽ പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കം കനക്കുന്നു; സിപിഐ–സിപിഎം തർക്കം രൂക്ഷം.
നിലപാട് കടുപ്പിച്ച് സി പി ഐ അംഗീകരിക്കാതെ സിപിഎം; പാർലമെന്ററി പാർട്ടി യോഗം ചേരാനാകാതെ എൽ ഡി എഫ് മുന്നണി ഘടകകക്ഷികളിൽ അതൃപ്തി. #LDF #CPI #CPM #KeralaPolitics #OppositionLeader
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച സിപിഐ–സിപിഎം അഭിപ്രായവ്യത്യാസം എൽഡിഎഫിനുള്ളിൽ ചർച്ചകൾക്ക് വഴിവെക്കുന്നു. ഉപനേതൃസ്ഥാനം സിപിഐക്ക് നൽകണമെന്ന ആവശ്യം പാർട്ടി ശക്തമായി ഉന്നയിച്ചതോടെയാണ് പാർലമെന്ററി പാർട്ടി യോഗം പോലും അനിശ്ചിതത്വത്തിലായത്.
മുന്നണിയിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയായതിനാൽ ഉപനേതൃസ്ഥാനത്തിന് സിപിഐക്ക് അവകാശമുണ്ടെന്നാണ് പാർട്ടിയുടെ നിലപാട്. ഈ വിഷയത്തിൽ പ്രതികരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, “പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് സിപിഎമ്മിന്റെ അവകാശമാണ്. എന്നാൽ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട് സിപിഐയുടെ നിലപാട് മാറിയിട്ടില്ല. കീഴ്‌വഴക്കങ്ങൾ മാറാം; എൽഡിഎഫ് ഒറ്റ പാർട്ടിയല്ല” എന്ന് വ്യക്തമാക്കി.
അതേസമയം, നിലവിലുള്ള രീതിയിൽ മാറ്റം ആവശ്യമില്ലെന്ന നിലപാടിലാണ് സിപിഎം. ഉപനേതൃസ്ഥാനം സംബന്ധിച്ച സിപിഐയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്.
വിഷയത്തിൽ പ്രതികരിച്ച എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, “ഉപനേതൃസ്ഥാന വിഷയത്തിൽ മുന്നണിയിൽ ചർച്ച നടന്നിട്ടില്ല. ഇത്തരമൊരു വിഷയം പരസ്യമായി ഉയർത്തുന്നത് ശരിയായ രീതിയല്ല” എന്ന് പറഞ്ഞു.
ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള ഭിന്നത മുന്നണിക്കുള്ളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.