സമാധാന ധാരണയുടെ പ്രതിഫലം; ബാരലിന് 114 ഡോളറിലെത്തിയ ക്രൂഡ് ഓയിൽ വില കുത്തനെ താഴ്ന്നു, ഇന്ധനവില കുറയുമോയെന്ന് കാത്ത് വിപണി

സമാധാന ധാരണയുടെ പ്രതിഫലം; ബാരലിന് 114 ഡോളറിലെത്തിയ ക്രൂഡ് ഓയിൽ വില കുത്തനെ താഴ്ന്നു, ഇന്ധനവില കുറയുമോയെന്ന് കാത്ത് വിപണി

 പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനും ഹോർമോസ് കടലിടുക്ക് തുറക്കുന്നതിന് വേണ്ടിയും അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക സമാധാന കരാർ ഒപ്പുവെച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 78.66 ഡോളറായും ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 75.81 ഡോളറായുമാണ് ഇടിഞ്ഞത്. ഇറാൻ കരാർ വ്യവസ്ഥകൾ പാലിക്കാതിരുന്നാൽ വീണ്ടും ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് എണ്ണവിലയിൽ നേരിയ ഉയർച്ച രേഖപ്പെടുത്തിയിരുന്നു. എന്നാൽ സമാധാന കരാർ നിലവിൽ വന്നതോടെ എണ്ണ വില കുത്തനെ താഴുകയായിരുന്നു. 

യുദ്ധ സമയത്ത് 114 ഡോളർ വരെ ഉയർന്നയിടത്ത് നിന്നാണ് ഇപ്പോൾ 75 ഡോളറിലേക്ക് എത്തിയിരിക്കുന്നത്. യുഎസും ഇറാനും ഒപ്പുവെച്ച 14 ഇന ധാരണാപത്രം പ്രകാരം ഇരുരാജ്യങ്ങളും തമ്മിൽ 60 ദിവസത്തെ ചർച്ചാ കാലാവധി നിലവിൽ വരും. ഈ കാലയളവിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ നികുതിയിളവും തടസ്സരഹിതമായ അനുമതിയും നൽകും. 

കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ 30 ദിവസത്തിനുള്ളിൽ ഹോർമുസ് വഴിയുള്ള എണ്ണ-വാതക ഗതാഗതം പൂർണ ശേഷിയിൽ പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതോടെ ആഗോള എണ്ണവിപണിയിലെ വിതരണ ആശങ്കകൾക്ക് അയവുണ്ടാകുമെന്നും നിലവിലുള്ള ക്ഷാമത്തിന് പരിഹാരമാകുമെന്നും വിലയിരുത്തപ്പെടുന്നു. എണ്ണ വിതരണ ശൃംഖല വീണ്ടും സജീവമാകുന്നതോടെ വിപണിയിൽ സ്ഥിരത കൈവരുമെന്നാണ് പ്രതീക്ഷ.