ഇളയരാജയെ തടഞ്ഞ് കോടതി, 134 സിനിമകളിലെ പാട്ടിന് വിലക്ക്
സംഗീത കമ്പനി സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ ഹർജിയിലാണ് കോടതി നടപടി
1976 മുതലുള്ള 134 സിനിമകളിലെ സ്വന്തം പാട്ടുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഇളയാരാജക്ക് ഡൽഹി ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി. സംഗീത കമ്പനി സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ ഹർജിയിലാണ് കോടതി നടപടി. ഈ ഗാനങ്ങളുടെ പകര്‍പ്പവകാശത്തര്‍ക്കത്തെത്തുടര്‍ന്ന് സരിഗമക്ക് അനുകൂലമായി നേരത്തെ നല്‍കിയ ഇടക്കാല വിധി സ്റ്റേ ചെയ്യാന്‍ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. ഈ ഗാനങ്ങള്‍ തന്റേതാണെന്ന് പറയാന്‍ ഇളയരാജക്ക് അനുവാദമില്ല. അവ ഉപയോഗിക്കാനോ ഉപയോഗിക്കുന്നതിന് ലൈസന്‍സ് നല്‍കാനോ അദ്ദേഹത്തിന് സാധിക്കില്ല. അന്നക്കിളി, 16 വയതിനിലെ, കാവിക്കുയില്‍, ഭാരതി, പല്ലവി അനുപല്ലവി, മുള്ളും മലരും, രാജാ പാര്‍വയ്, നെ്ട്രിക്കണ്‍, കല്യാണ രാമന്‍ തുടങ്ങിയ പ്രശസ്ത സിനിമകളിലെ ഗാനങ്ങളും വിലക്കേര്‍പ്പെടുത്തിയവയില്‍ ഉള്‍പ്പെടും.
തങ്ങള്‍ക്ക് പകര്‍പ്പവകാശമുള്ള ഗാനങ്ങള്‍ ഇളയരാജ ഉപയോഗിക്കുന്നതായും ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കുന്നതായും ആരോപിച്ച് സരിഗമയാണ് കോടതിയെ സമീപിച്ചത്.
1901 മുതല്‍ കമ്പനി നിലവിലുണ്ടെന്നും ഗ്രാമഫോണ്‍ കമ്പനി ഓഫ് ഇന്ത്യ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും ഹർജിയില്‍ സരിഗമ കോടതിയെ ബോധിപ്പിച്ചു. 1976 നും 2001 നുമിടയില്‍ നിരവധി സിനിമകളുടെ നിര്‍മാതാക്കളുമായി തങ്ങള്‍ എത്തിയ കരാറനുസരിച്ച് സൗണ്ട് റെക്കോര്‍ഡിംഗിന്റെയും സംഗീതത്തിന്റെയും പാട്ടുകളുടെയും പകര്‍പ്പവകാശം തങ്ങള്‍ക്കാണെന്നും സരിഗമ വാദിച്ചു. ഇതില്‍ തമിഴ്, ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് ഉള്‍പ്പെടെ ഭാഷകളില്‍ ഇറങ്ങിയ സിനിമകളിലെയും അല്ലാതെയുമുള്ള പാട്ടുകളുണ്ട്. ഈ പാട്ടുകളില്‍ പലതും ആമസോണ്‍ മ്യൂസിക്, ഐട്യൂണ്‍സ്, ജിയോസാവന്‍ തുടങ്ങിയ മ്യൂസിക് പ്ലാറ്റ്‌ഫോമുകളില്‍ പ്രക്ഷേപണം ചെയ്യപ്പെടുന്നതായി കഴിഞ്ഞ ഫെബ്രുവരിയിലാണ് ശ്രദ്ധയില്‍ പെട്ടതെന്ന് അവര്‍ കോടതിയെ അറിയിച്ചു. ഈ ഗാനങ്ങളുടെ ഉമസ്ഥാവകാശം ഇളയരാജ അവകാശപ്പെടുകയാണ്. പല സിനിമകള്‍ക്കുമായി താന്‍ എഴുതിയതും സംഗീതം നല്‍കിയതും മറ്റുമായ പാട്ടുകളുടെ അവകാശം തനിക്കാണെന്ന് കാണിച്ച് ഇളയരാജ കഴിഞ്ഞ ജനുവരി 13നയച്ച ലീഗല്‍ നോട്ടീസ് ഇതിന് തെളിവായി സരിഗമ കോടതിയില്‍ സമര്‍പ്പിച്ചു.
തുടര്‍ന്ന് ഫെബ്രുവരി 13 ന് കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. പ്രഥമദൃഷ്ട്യാ സരിഗമയുടെ വാദം ശക്തമാണെന്ന് ഇടക്കാല വിധിയില്‍ പരാമര്‍ശിച്ച കോടതി പാട്ടുകളുടെ ഉടമസ്ഥാവകാശം ഇളയരാജ അവകാശപ്പെടുന്നത് തടഞ്ഞു. ഇതിനെതിരെ ഇളയരാജ നല്‍കിയ അപ്പീലാണ് ഇപ്പോള്‍ പരിഗണിച്ചത്. എന്നാല്‍ ഇടക്കാല വിധിയില്‍ മാറ്റം വരുത്താന്‍ തുഷാര്‍ റാവു ഗഡേല വിസമ്മതിച്ചു.
ഒരു പ്രോഡ്യൂസര്‍ ഗാനമെഴുതാനും സംഗീതം നല്‍കാനും ഒരാളെ ചുമതലപ്പെടുത്തുമ്പോള്‍ അതിന്റെ പകര്‍പ്പവകാശം പ്രൊ്ഡ്യൂസര്‍ക്കാണ്. പ്രൊഡ്യൂസര്‍ ഈ പകര്‍പ്പവകാശം പിന്നീട് തങ്ങള്‍ക്ക് നല്‍കിയതാണെന്നും അതിനാല്‍ പകര്‍പ്പവകാശം തങ്ങള്‍ക്കാണെന്നും സരിഗമ വാദിച്ചു.