കിരീടം സ്പെയിനിന്, കോടികൾ അമേരിക്കയ്ക്ക്; സമ്മാനത്തുകയിൽ വൻ നികുതി
ലോകകപ്പ് ജേതാക്കളായ സ്പെയിൻ ടീമിന്റെ സമ്മാനത്തുകയ്ക്ക് ബാധകമാകുന്ന അമേരിക്കൻ നികുതി നിയമങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഫിഫ വേൾഡ് കപ്പ് കരസ്ഥമാക്കിയതിന് പിന്നാലെ അതിന്റെ ആഹ്ലാദം മങ്ങുന്നതിനു മുന്നേ വലിയൊരു തിരിച്ചടിയാണ് ഇപ്പോൾ സ്പെയിൻ നേരിടുന്നത്. അതായത്, ലോകചാമ്പ്യന്മാർക്ക് ലഭിച്ച സമ്മാനത്തുകയുടെ 30 ശതമാനം അമേരിക്കൻ സർക്കാരിന് നികുതിയായി നൽകണമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഫൈനലിൽ അർജന്റീനയെ കീഴടക്കി ലോകകപ്പ് കിരീടം കരസ്ഥമാക്കിയ സ്പെയിൻ ടീമിന് ലഭിച്ച 5 കോടി ഡോളറിന്റെ 30 ശതമാനമാണ് അമേരിക്കൻ റവന്യൂ സർവീസായ (IRS) നികുതിയായി ഈടാക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടികാണിക്കുന്നു. അമേരിക്കയിൽ നടന്ന ടൂർണമെന്റിൽ നിന്നുള്ള സമ്മാനത്തുകയായതിനാൽ, നിലവിലെ നികുതി നിയമങ്ങൾ അനുസരിച്ച് ഈ തുകയുടെ ഗണ്യമായൊരു ഭാഗം ഐആർഎസിന് നൽകേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അമേരിക്കയിൽ സംഘടിപ്പിച്ച ലോകകപ്പ് മത്സരങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് യു.എസ് നികുതി നിയമങ്ങൾ ബാധകമാണ്. വിദേശ കായികതാരങ്ങൾക്കും ദേശീയ ഫെഡറേഷനുകൾക്കും അമേരിക്കയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് സാധാരണയായി 30 ശതമാനം ഫെഡറൽ നികുതിയാണ് ബാധകമാകുന്നത്. ഈ 30 ശതമാനം നികുതിക്ക് പിന്നാലെ ഓരോ സംസ്ഥാനങ്ങൾക്കും പ്രത്യേകം പ്രത്യേകം സംസ്ഥാന നികുതി ഈടാക്കാനും വ്യവസ്ഥയുണ്ട്. ഉദാഹരണമായി, ഫൈനൽ നടന്ന ന്യൂജേഴ്‌സിയിൽ പരമാവധി 10.75 ശതമാനവും കാലിഫോർണിയയിൽ 13.3 ശതമാനം വരെയും സംസ്ഥാന വരുമാന നികുതി അടക്കാൻ വ്യവസ്ഥയുണ്ട്.
ഈ നികുതിക്ക് പുറമെ, സ്വന്തം രാജ്യമായ സ്പെയിനിലും ആഭ്യന്തര വരുമാന നികുതി നിയമങ്ങൾ കാലിക്കരക്ക് ബാധകമായതിനാൽ കളിക്കാരുടെ അക്കൗണ്ടിലെത്തുന്ന തുകയിൽ ഗണ്യമായ കുറവുണ്ടാകും.