സെൻസർ കത്രികയ്ക്ക് ശേഷം ‘ജനനായകൻ’; ഇന്ത്യയിൽ കട്ടുകൾ, യുകെയിൽ അൺകട്ട് പതിപ്പ്
ചിത്രത്തിന്റെ യുകെ വിതരണക്കാരായ അഹിംസ എന്റർടെയ്ൻമെന്റ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
തമിഴ് സിനിമാ ലോകത്ത് ഏറെ ചർച്ചകൾക്ക് വഴിവെച്ച വിജയ് ചിത്രം 'ജനനായകൻ' നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പ്രദർശനാനുമതി നേടി. ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 24-ന് ചിത്രം തിയറ്ററുകളിലെത്തും. 12 കട്ടുകൾ നിർദേശിച്ച ശേഷമാണ് സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നൽകിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇന്ത്യയിൽ പ്രദർശിപ്പിക്കുന്ന പതിപ്പിൽ നിന്ന് വ്യത്യസ്തമായി, കട്ടുകളില്ലാത്ത പതിപ്പ് മറ്റൊരു രാജ്യത്ത് പ്രേക്ഷകർക്ക് കാണാനാകും. ചിത്രത്തിന്റെ യുകെ വിതരണക്കാരായ അഹിംസ എന്റർടെയ്ൻമെന്റ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ 24-ന് തന്നെ യുകെയിലും ചിത്രം റിലീസ് ചെയ്യുമെന്നും വിതരണക്കാർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. യുകെയിൽ ചിത്രത്തിന് 15 റേറ്റിങ്ങാണ് ലഭിച്ചിരിക്കുന്നത്.
അതേസമയം, ചിത്രത്തിലെ ചില രംഗങ്ങളും സംഭാഷണങ്ങളും ഒഴിവാക്കാനും ഭേദഗതി ചെയ്യാനും സെൻസർ ബോർഡ് നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. ഡോ. ബി.ആർ. അംബേദ്കറുടെ പുസ്തകത്തിന്റെ കവർ പ്രത്യക്ഷപ്പെടുന്ന രംഗം, ഓഡിയോ-വീഡിയോ ഭാഗങ്ങളിലെ ടിവികെ (TVK) പരാമർശങ്ങൾ, വിവാദമാകാൻ സാധ്യതയുള്ള ചില ഡയലോഗുകൾ, സദ്ദാം ഹുസൈന്റെ വധശിക്ഷയെ പരാമർശിക്കുന്ന രംഗം, ഇന്ത്യൻ ദേശീയപതാക നിലത്തുവീഴുന്നതായി കാണിക്കുന്ന ദൃശ്യം, ഒരു കുട്ടിക്കെതിരായ അതിക്രമം ചിത്രീകരിക്കുന്ന രംഗം എന്നിവ നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു. കൂടാതെ, ചിത്രത്തിൽ 'ഷീല റാണി' എന്ന പേര് ഉപയോഗിച്ചിരിക്കുന്ന എല്ലാ ഭാഗങ്ങളിലും അത് മാറ്റണമെന്ന നിർദേശവും സെൻസർ ബോർഡ് നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. എച്ച്. വിനോദാണ് 'ജനനായകൻ' സംവിധാനം ചെയ്യുന്നത്. വിജയ്‌ക്കൊപ്പം ബോബി ഡിയോൾ, പൂജ ഹെഡ്ഗെ, പ്രകാശ് രാജ്, മമിത ബൈജു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.