നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ശബ്ദം ഫോറൻസിക് ശരിവച്ചു
നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് പ്രതി ദിലീപിന്റെ സംഭാഷണം തന്നെയെന്ന് ഫോറൻസിക് പരിശോധനാഫലം. ശബ്ദരേഖയിൽ കൃത്രിമം നടന്നിട്ടില്ലെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. അതിനിടെ, വിചാരണ കോടതിയിൽ ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തുന്നതിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി.
ദിലീപിനൊപ്പം ഈ ശബ്ദരേഖയിലുള്ള മറ്റുള്ളവരുടെ സംഭാഷണങ്ങളും തിരിച്ചറിഞ്ഞു. ഫോറൻസിക് പരിശോധനാഫലം ക്രൈംബ്രാഞ്ചിന് കൈമാറി. ബാലചന്ദ്രകുമാർ നൽകിയ സംഭാഷണങ്ങളിലെ ശബ്ദങ്ങൾ കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരൻ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേതുമാണെന്നാണ് ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നത്. നാൽപതോളം ശബ്ദശകലങ്ങളായിരുന്നു ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയത്. ഇത് വ്യാജമാണെന്ന് പ്രതികളുടെ അഭിഭാഷകർ ഉൾപ്പടെ ആരോപിച്ചിരുന്നു.
ശബ്ദ സംഭാഷണങ്ങളിൽ ഒരു തരത്തിലുള്ള കൃത്രിമവും നടന്നിട്ടില്ല. ബാലചന്ദ്രകുമാർ സൂചിപ്പിച്ച അതേ ദിവസം തന്നെയാണ് സംഭാഷണം റെക്കോർഡ് ചെയ്തത്. അവ എഡിറ്റ് ചെയ്തിട്ടില്ലെന്നും എഫ്‌എസ്‌എൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. പരിശോധനയുടെ ഭാഗമായി ദിലീപ്, അനൂപ്, അപ്പു, സുരാജ്, ശരത് എന്നിവരുടെ ശബ്ദങ്ങൾ ശേഖരിച്ചിരുന്നു. ഈ ശബ്ദങ്ങളുമായി ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദങ്ങൾ താരതമ്യം ചെയ്താണ് പരിശോധിച്ചത്.
