കേരളത്തെ നടുക്കിയ ചാക്കോ വധക്കേസ് വീണ്ടും തുറക്കുമോ? സുകുമാരക്കുറുപ്പിനെ തേടി പുതിയ അന്വേഷണം
മലയാളികൾ സുകുമാരകുറുപ്പ് എന്ന പേര് മറന്നു കാണാൻ വഴിയില്ല. കേരളത്തെ നടുക്കിയ ഏറ്റവും ക്രൂരവും അതിലേറെ ദുരൂഹതകളും നിറഞ്ഞ ഒരു കൊലപാതകമായിരുന്നു ചാക്കോ വധക്കേസ്. ആ കേസിലെ പ്രധാന പ്രതിയും പിടികിട്ടാപുള്ളിയുമാണ് സുകുമാരക്കുറുപ്പ്. കൊലപാതകം കഴിഞ്ഞ് 42 വർഷങ്ങൾ കഴിഞ്ഞ് ഇന്ന് വരെയായിട്ടും സുകുമാരകുറുപ്പിനെ പിടിക്കാൻ കേരളം പൊലീസിന് സാധിച്ചിട്ടിട്ടില്ല. കേരള പൊലീസിന് ഏറ്റവും നാണക്കേട് ഉണ്ടാക്കിയ ഒരു കേസ് തന്നെയായിരുന്നു അത്. എന്നാൽ, ആ നാണക്കേട് മാറ്റാൻ മുന്നിട്ടിറങ്ങുകയാണ് നമ്മുടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുകുമാരകുറുപ്പിന് എന്ത് സംഭവിച്ചുവെന്ന് അറിയുന്നതിനായി വീണ്ടും അന്വേഷിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. രഹസ്യ അന്വേഷണത്തിനാണ് ക്രൈംബ്രാഞ്ച് നീക്കം. വർഷങ്ങളായി നിശ്ചലാവസ്ഥയിലായിരുന്ന കേസ് ആണ് ഇപ്പോൾ വീണ്ടും ക്രൈംബ്രാഞ്ച് പുനഃപരിശോധിക്കുന്നത്.
1984 ജനുവരി 22-നായിരുന്നു കേരളത്തെയാകെ നടുക്കിയ ആ ക്രൂരമായ കൊലപാതകം നടന്നത്. സുകുമാരക്കുറുപ്പിന്റെ പേരിലുള്ള ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി, കുറുപ്പിനോട് രൂപസാദൃശ്യമുള്ള ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ കാറിനുള്ളിലിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നു. കേസിൽ മറ്റ് പ്രതികളായ ഭാസ്‌കരപിള്ള, പൊന്നപ്പന്‍ എന്നിവരെ ജീവപര്യന്തം തടവിന് വിധിക്കുകയും സരസമ്മ, തങ്കമണി എന്നിവരെ തെളിവില്ലാത്തതിനാല്‍ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ ഒന്നാം പ്രതിയായ കുറുപ്പിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. മാവേലിക്കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ 'മാവേലിക്കര പിഎസ് ക്രൈം നമ്പണ്‍ 22/84' എന്ന കേസ് ഫയല്‍ ഇപ്പോഴും ലോങ് പെന്‍ഡിങ് പട്ടികയിലാണുള്ളത്. പുതിയ എന്തെങ്കിലും തെളിവ് ലഭിച്ചാല്‍ ഈ ഫയല്‍ വീണ്ടും തുറക്കാമെന്ന വ്യവസ്ഥയുണ്ട്..... ഇതാണ് ഇപ്പോള്‍ ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ മാത്രം മുന്‍പ് സുകുമാരക്കുറുപ്പിനോട് സാമ്യമുള്ള 32 പേരെ പോലീസ് സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശത്തും അന്യസംസ്ഥാനങ്ങളിലും ലക്ഷങ്ങള്‍ പൊട്ടിച്ച് അന്വേഷണം നടത്തിയിട്ടും ഫലം ഉണ്ടായില്ല. എന്നാല്‍ പുതിയ സാങ്കേതികവിദ്യകളുടെയും സൈബര്‍ ഫോറന്‍സിക് വിദ്യകളുടെയും സഹായത്തോടെ കുറുപ്പിന്റെ ബന്ധുക്കളുടെ വിദേശയാത്രകളും സാമ്പത്തിക സ്രോതസ്സുകളും വീണ്ടും നിരീക്ഷിക്കാനാണ് പോലീസിന്റെ നീക്കം.