ഡൽഹിയെ നടുക്കി വീണ്ടും ബലാത്സംഗക്കൊല; മൂന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 4 പേർ പിടിയിൽ
16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് കേസ്; 19കാരനും മൂന്ന് ജുവനൈൽ പ്രതികളും പൊലീസ് കസ്റ്റഡിയിൽ
ന്യൂഡൽഹി: 16 വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കേസിൽ മൂന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാല് പേരെ ഡൽഹി പൊലീസ് പിടികൂടി. അറസ്റ്റിലായവരിൽ ഒരാൾ 19 വയസ്സുകാരനാണ്. പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളുടെ പേരുകൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഔട്ടർ ഡൽഹിയിലെ സ്വരൂപ് നഗറിലെ വിജനമായ പ്രദേശത്താണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ചശേഷം ഇവിടെ ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി അന്വേഷണം തുടരുകയാണ്.
പ്രതികളിൽ ഒരാളായ 17 വയസ്സുകാരൻ പെൺകുട്ടിയുടെ സുഹൃത്തായിരുന്നു. അയാളെ കാണാനാണ് പെൺകുട്ടി പോയതെന്നു പൊലീസ് പറഞ്ഞു. മറ്റു മൂന്ന് പേർ 17 വയസ്സുകാരന്റെ കൂട്ടുകാരാണ്. മൃതദേഹം തെരുവ് നായ്ക്കൾ കടിക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹത്തിന്റെ വലതു കൈ നഷ്ടപ്പെട്ട നിലയിലായിരുന്നു. മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമായി. പെൺകുട്ടിയുടെ ശരീരത്തിൽ എട്ടോളം മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
സുഹൃത്തിനെ കാണാനെത്തിയ പെൺകുട്ടിയെ പിന്നീട് പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് പെൺകുട്ടിയെ ആക്രമിക്കുകയും വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തെന്നാണ് കേസ്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള സാങ്കേതിക തെളിവുകൾ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും സംഭവത്തിന്റെ പൂർണ സാഹചര്യം എന്താണെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)