ശബരിമലയിൽ വരുമാനം 52 കോടി കവിഞ്ഞു

ശബരിമലയിൽ വരുമാനം 52 കോടി കവിഞ്ഞു

മണ്ഡലകാല തീർത്ഥാടനം ആരംഭിച്ച് 10 ദിവസത്തിനുള്ളിൽ ശബരിമലയിലെ വരുമാനം 52 കോടി കവിഞ്ഞു. അപ്പം അരവണ വില്‍പ്പനയിലാണ് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടായത്. വരും ദിവസങ്ങളിൽ തിരക്കേറാനുള്ള സാധ്യത കണക്കിലെടുത്ത് പമ്പയിലും സ്പോട്ട് ബുക്കിങ് ആരംഭിച്ചു. അരവണ ക്ഷാമം വരില്ലെന്നും കുടിവെള്ള വിതരണത്തില്‍ അടക്കമുള്ള അപാകതകള്‍ പരിഹരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. മണ്ഡല കാലം തുടങ്ങി ആദ്യ 10 ദിവസത്തെ ശബരിമല വരുമാനം 52,55,56,840 രൂപയാണ്.

അപ്പം വിറ്റുവരവ് 2.58 കോടിയും അരവണയുടെ വരവ് 23.57 കോടിയുമാണ്. 12.73 കോടിയാണ് കാണിക്ക വരവ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ ആകെ വരവ് 9.92 കോടിയായിരുന്നു. ദിവസം ശരാശരി രണ്ടരലക്ഷം ടിന്‍ അരവണ വില്‍ക്കുന്നുണ്ട്. 51 ലക്ഷം കണ്ടെയ്നര്‍ സ്റ്റോക്കുണ്ട്.കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ഭക്തജന പ്രവാഹമാണ് ശബരിമലയില്‍. മണ്ഡല കാല തീര്‍ഥാടനം ആരംഭിച്ച്‌ 11 ദിവസം ആകുമ്ബോള്‍ 6 ലക്ഷത്തോളം തീര്‍ഥാടകര്‍ ശബരിമലയില്‍ തീര്‍ഥാടനം നടത്തിയെന്നാണ് ഔദ്യോഗികമായ കണക്ക്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഈ മണ്ഡല കാലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ അതുമാറി ഇന്നാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ ഓണ്‍ലൈനായി ബുക്ക് ചെയ്‌ത ദിവസം. 90,000 തീര്‍ഥാടകരാണ് ഓണ്‍ലൈനായി ബുക്ക് ചെയ്‌തത്‌.