അദാനിയുടെ വാഹനങ്ങൾ തടഞ്ഞു, വിഴിഞ്ഞത്ത് സംഘർഷവും കല്ലേറും

അദാനിയുടെ വാഹനങ്ങൾ തടഞ്ഞു, വിഴിഞ്ഞത്ത് സംഘർഷവും  കല്ലേറും


വിഴിഞ്ഞം തുറമുഖപ്രദേശത്ത് സംഘർഷവും കല്ലേറും. നിർമാണത്തിനെത്തിയ അദാനി ​ഗ്രൂപ്പ് ജീവനക്കാരും വിഴിഞ്ഞം ആക്ഷൻ കൗൺസിൽ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. അദാനി ​ഗ്രൂപ്പിന്റെ വാഹനങ്ങൾ എത്തിയതോടെ സമരക്കാർ അവ തടഞ്ഞു. വാഹനങ്ങൾക്ക് മുന്നിൽ കിടന്ന് കൊണ്ട് പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അനുനയിപ്പിച്ച് നീക്കി.
തുറമുഖ നി‍ർമ്മാണം വീണ്ടും തുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതോടെ സമരം നടത്തിയ മത്സ്യത്തൊഴിലാളികൾ പ്രദേശത്തേക്ക് പ്രതിഷേധവുമായെത്തി. വാഹനങ്ങൾ കടത്തിവിടില്ലെന്ന നിലപാടിലാണ് സമര സമിതി. . അതിനിടെ സ്ഥലത്തേക്ക് തുറമുഖ നി‍ർമ്മാണത്തെ അനുകൂലിക്കുന്ന സംഘവുമെത്തിയതോടെ കൂടുതൽ സംഘ‍‍ർഷാവസ്ഥയുണ്ടായി. ചേരി തിരിഞ്ഞ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതോടെ അനുനയിപ്പിക്കാൻ പൊലീസ് ബുദ്ധിമുട്ടി. അതിനിടെ പ്രതിഷേധക്കാരിൽ ചിലർ കല്ലേറും ആരംഭിച്ചു. ഇരു വിഭാ​ഗക്കാരെയും പിരിച്ചു വിടാൻ പൊലീസ് ശക്തമായി രം​ഗത്തെത്തിയതോടെ സംഘർഷം രൂക്ഷമായി സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.