റോബിൻ–വേദ് ലക്ഷ്മി വിവാദം കത്തുന്നു; ആരോപണവുമായി വേദ്, പരാതിയുമായി റോബിൻ
റോബിന്റെ വാട്ട്സ്ആപ്പ് ഓഡിയോ ചാറ്റ് പുറത്തുവിട്ടതായി വേദ് ലക്ഷ്മി; അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ പാലാരിവട്ടം പൊലീസ് നടപടി.
റിയാലിറ്റി ഷോ താരവും ബിജെപി യുവനേതാവുമായ ഡോ. റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇൻഫ്ലുവൻസർ വേദ് ലക്ഷ്മി രംഗത്ത്. സാമ്പത്തിക ലക്ഷ്യം മുൻനിർത്തിയാണ് റോബിൻ ബിജെപിയിലേക്ക് എത്തിയതെന്നാണ് വേദ് ലക്ഷ്മിയുടെ ആരോപണം. ഇതിന് തെളിവായി റോബിന്റേതെന്ന് അവകാശപ്പെടുന്ന വാട്ട്സ്ആപ്പ് ഓഡിയോ ചാറ്റും അവർ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു.
ബിജെപിയുടെ ആശയങ്ങളെയോ തത്വങ്ങളെയോ കുറിച്ച് തനിക്ക് വ്യക്തമായ അറിവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇഷ്ടമാണെന്നും, ബിജെപി വർഗീയവാദികളാണെന്ന് പറയാറുണ്ടെന്നും ഉൾപ്പെടെയുള്ള പരാമർശങ്ങളാണ് പുറത്തുവന്ന ഓഡിയോയിലുള്ളത്
അതേസമയം, വേദ് ലക്ഷ്മി സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് റോബിൻ രാധാകൃഷ്ണൻ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് റോബിൻ പരാതി നൽകിയത്. പരാതി പ്രാഥമികമായി പരിശോധിച്ച ശേഷം എതിർകക്ഷികളോട് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചതായും റിപ്പോർട്ടുണ്ട്.
തനിക്കെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിൽ തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തണമെന്ന് റോബിൻ വേദ് ലക്ഷ്മിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയുമായി വേദ് ലക്ഷ്മിയും സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയതോടെയാണ് വിവാദം കൂടുതൽ ചർച്ചയായത്.