നിപ രോഗിയുടെ നില ഗുരുതരം; സമ്പർക്കപ്പട്ടികയിൽ 77 പേർ, 15 പേർ ക്വാറന്റൈനിൽ
പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ്. സമ്പർക്കപ്പട്ടികയിൽ 58 ആരോഗ്യപ്രവർത്തകർ. ആർക്കും ലക്ഷണങ്ങളില്ല.
കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിലാണ് രോഗി ചികിത്സയിലുള്ളത്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു. മെയ് 30 മുതൽ ജൂൺ 10 വരെയുള്ള രോഗിയുടെ സഞ്ചാരപാതയാണ് പുറത്തുവിട്ടത്. രോഗിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഹൈയസ്റ്റ് റിസ്ക്, ഹൈറിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ട 15 പേരെ ഹോം ക്വാറന്റൈനിലാക്കി. ക്ലസ്റ്ററുകൾ തിരിച്ചുള്ള നിരീക്ഷണവും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.ജില്ലയിൽ നിപ രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ നിലവിൽ 77 പേരാണുള്ളത്. ഇതിൽ 58 പേർ ആരോഗ്യ പ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളും അഞ്ചുപേർ സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്. ഇവരിൽ ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലസമ്പർക്ക പട്ടികയിലെ രണ്ടുപേർ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും 13 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും 62 പേർ ലോ റിസ്‌ക് വിഭാഗത്തിലും ആണുള്ളത്. ഇതിൽ ഹൈയസ്റ്റ്, ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ട എല്ലാവരും ക്വാറന്റൈനിലാണ്. സംശയനിവാരണത്തിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഫോൺ: 0495 2373 901, 9072007767 എന്നിവയാണ് കൺട്രോൾ റൂം നമ്പർ.