നാടകീയമായി നാല് മിനിറ്റ്; തോല്‍വിയില്‍ ഞെട്ടി സെനഗാല്‍
ലോകകപ്പിലെ തങ്ങളുടെ ആദ്യ നോക്കൗട്ട് മത്സരം തീരാന്‍ നാല് മിനിറ്റ് മാത്രം ശേഷിക്കെ ബെല്‍ജയിത്തിനെതിരെ 2-0 ന് മുന്നിലായിരുന്നു സെനഗാല്‍. കാണികളും സെനഗാലിന്റെ വിജയം ഉറപ്പിച്ചതായിരുന്നു. എന്നാല്‍ മൂന്നു മിനിറ്റിനിടെ രണ്ട് ഗോള്‍ തിരിച്ചടിച്ച് ബെല്‍ജിയം കളി എക്‌സ്ട്രാ ടൈമിലേക്ക് നീട്ടി. എക്‌സ്ട്രാ ടൈമില്‍ ആരും ഗോളടിക്കാതെ കളി ഇഞ്ചുറി ടൈമിലേക്ക് നീങ്ങി. റഫറിയുടെ ഫൈനല്‍ വിസിലും ഷൂട്ടൗട്ടും പ്രതീക്ഷിച്ച ഗാലറി കണ്ടത് ബെല്‍ജിയത്തിന് റഫറി പെനാല്‍ട്ടി അനുവദിക്കുന്നതാണ്. വീഡിയൊ അസിസ്റ്റന്റ് റഫറി ഇടപെട്ടതോടെയാണ് ഇത്. കമാറയുടെ ഫൗള്‍ പെനാല്‍ട്ടി അര്‍ഹിക്കുന്നില്ലെന്നാണ് മുന്‍ ഇംഗ്ലണ്ട് ഡിഫന്റര്‍ ഗാരി നെവില്‍ അഭിപ്രായപ്പെട്ടത്. വീഡിയൊ പരിശോധിച്ച് തീരുമാനത്തിലെത്താന്‍ റഫറി ആവശ്യത്തിലേറെ സമയമെടുത്തതു തന്നെ പെനാല്‍ട്ടിയുടെ കാര്യത്തില്‍ അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നില്ലെന്നാണ് സൂചിപ്പിക്കുന്നതെന്ന മുന്‍ ബ്രിട്ടിഷ് ഫുട്‌ബോളര്‍ റോയ് കീന്‍ പറഞ്ഞു. അപ്രതീക്ഷിതമായി കിട്ടിയ അവസരം ക്യാപ്റ്റന്‍ ടീലെമാന്‍സ് ഗോളാക്കി മാറ്റി. ബെല്‍ജിയം 3-2 വിജയവുമായി കളം വിട്ടപ്പോള്‍ എന്താണ് സംഭവിച്ചതെന്നറിയാതെ സെനഗാല്‍ കളിക്കാര്‍ ഗ്രൗണ്ടിലിരുന്ന തേങ്ങി. വിജയം കൈകള്‍ക്കിടയിലൂടെ ചോര്‍ന്നുപോയത് അവര്‍ക്ക് വിശ്വസിക്കാനായില്ല.
ഹബീബ് ദറയും ഇസ്മായില്‍ സാറും സ്‌കോര്‍ ചെയ്തതോടെ 51ാം മിനിറ്റില്‍ തന്നെ സെനഗാല്‍ 2-0 ന് മുന്നിലെത്തിയിരുന്നു. തുടര്‍ന്നും അവര്‍ ആധിപത്യം പുലര്‍ത്തി. 86ാം മിനിറ്റില്‍ റൊമേലു ലുകാകുവിന്റെ ഗോളാണ് എ്ല്ലാം കഴിഞ്ഞുവെന്ന് കരുതിയ ബെല്‍ജിയത്തിന് പുതുജീവന്‍ പകര്‍ന്നത്. മൂന്നു മിനിറ്റിനു ശേഷം ക്യാപ്റ്റന്‍ യൂറി ടീലെമാന്‍സിന്റെ ഹെഡര്‍ സെനഗാലിന്റെ ലീഡ് തൂത്തുമാറ്റി.
എഴുപതാം മിനിറ്റ് വരെ സെനഗാലായിരുന്നു കളിയില്‍ ആധിപത്യം പുലര്‍ത്തിയത്. ലുകാകു പകരക്കാരനായി ഇറങ്ങിയതോടെ കളി തിരിഞ്ഞത്. 86ാം മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നിലായ ഒരു ടീമും ലോകകപ്പ് ചരിത്രത്തില്‍ ഇതിന് മുമ്പ് ജയിച്ചിട്ടില്ല. ഇത് ചരിത്രത്തിന്റെ മറ്റൊരു പകരം വീട്ടലാണ്. 2018ല്‍ ജപ്പാനെതിരെ രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം ബെല്‍ജിയം ജയിച്ചിരുന്നു. കളിക്കളത്തില്‍ സെനഗാലിന് ഈ വര്‍ഷം സംഭവിക്കുന്ന രണ്ടാമത്തെ ദുരന്തമാണ് ഇത്. കഴിഞ്ഞ ആഫ്രിക്കന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെനഗാലായിരുന്നു കിരീടം നേടിയത്. എന്നാല്‍ ആഫ്രിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഈ തീരുമാനം തിരുത്തുകയും മൊറോക്കോയെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയും ചെയ്തു.