കാല് മാറിയ എല്ലാ MLA മാര്‍ക്കും മന്ത്രി സ്ഥാനം; ഷിന്‍ഡേയുടെ കച്ചവടം

കാല് മാറിയ എല്ലാ MLA മാര്‍ക്കും മന്ത്രി സ്ഥാനം; ഷിന്‍ഡേയുടെ കച്ചവടം

മുംബൈ: മഹാരാഷ്ട്രയില്‍ കാല് മാറി ഷിന്‍ഡേ ക്യാംപിലെത്തിയ എല്ലാ എംഎല്‍എമാര്‍ക്കും മന്ത്രി സ്ഥാനം നല്‍കാന്‍ ധാരണ. കുതിരക്കച്ചവടത്തിന്റെ വിഹിതം വീതിച്ചു നല്‍കാന്‍ തുടങ്ങി. ആദ്യപടിയായി മന്ത്രി സഭ ഉടന്‍ വികസിപ്പിക്കും. ഉദ്ധവ് താക്കറെ മന്ത്രി സഭയില്‍ നിന്നും വിമത പക്ഷത്തെത്തിയ മുഴുവന്‍ പേര്‍ക്കും മന്ത്രി സ്ഥാനങ്ങള്‍ നല്‍കും. കൂടാതെ ഏക്‌നാഥ് ഷിന്‍ഡെക്ക് ഒപ്പം നിന്ന 11 സ്വതന്ത്ര എംഎല്‍എ മാരില്‍ നാല് പേര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും. അവശേഷിക്കുന്നവര്‍ക്ക് മന്ത്രിമാരുടെ ആനുകൂല്യങ്ങളെല്ലാമുള്ള ഇതര പദവികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. 106 എംഎല്‍എമാരുള്ള ബിജെപി മന്ത്രിമാരുടെ എണ്ണം കുറയും. എന്നാല്‍ ഉപമുഖ്യമന്ത്രിക്കു പുറമേ, ആഭ്യന്തരം ഉള്‍പ്പെടെ പ്രധാന വകുപ്പുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസഭ സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ക്കായി ബിജെപി കോര്‍ കമ്മറ്റി യോഗം ചേര്‍ന്നു. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, സി ടി രവി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മന്ത്രിമാരുടെ എണ്ണം 43 വരെ ആകുമെന്നാണ് സൂചന. എന്നാല്‍, നാല്പതിലധികം എംഎല്‍എ മാര്‍ ഷിന്‍ഡേയ്‌ക്കൊപ്പം വിമത പക്ഷത്തുണ്ട്. ഇവരെയെല്ലാം എങ്ങനെ മന്ത്രിമാരാക്കുമെന്ന് അറിയില്ല. മിക്കവരും വകുപ്പില്ലാ മന്ത്രിമാരാകും. കൂറുമാറ്റത്തിനും പുതിയ മന്ത്രിസഭ ഉണ്ടാക്കുന്നതിനുമായി കോടികളാണ് ചെലവിടുന്നത്. ബിജെപി ദേശീയ നേതൃത്വം ഇതുവരെ 200 കോടി രൂപ ചെലവാക്കിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.