മൈലേജ് മീറ്ററില്‍ കണ്ണ് വേണം; ആശങ്കയായി ഇന്ധന പരീക്ഷണം

മൈലേജ് മീറ്ററില്‍ കണ്ണ് വേണം; ആശങ്കയായി ഇന്ധന പരീക്ഷണം

ക്രൂഡ് ഓയില്‍ ഇറക്കുമതി കുറക്കാനുദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഇന്ധന പരീക്ഷണം സാധാരണക്കാരുടെ ഉറക്കം കെടുത്തുന്നു. വലിയ ആശങ്കയാണ് സര്‍വേകളില്‍ തെളിയുന്നത്. പുതിയ പെട്രോളും ഡീസലും വിപണിയിലെത്തുന്നതോടെ മൈലേജ് കുത്തനെ കുറഞ്ഞേക്കുമെന്ന ആശങ്ക വ്യാപകമാണ്. പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്താതെ ഉപയോക്താക്കളെ പോക്കറ്റടിക്കാനുള്ള തന്ത്രമായി മാറും പുതിയ പരീക്ഷണം. എഥനോൾ പെട്രോളിന് പിന്നാലെ ഐസൊബ്യൂട്ടനോള്‍ ഡീസലാണ് പമ്പുകളിലെത്താന്‍ പോവുന്നത്. ഇതില്‍ സാധാരണ ജനങ്ങളുടെ ആശങ്ക പുതിയ സര്‍വേകളില്‍ വ്യക്തമാണ്. ബയോഫ്യുയല്‍ പരിസ്ഥിതി സൗഹൃദവും കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വില ലഭിക്കാനുള്ള പുതിയ മാര്‍ഗവുമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ക്രൂഡ് ഓയില്‍ ഇറക്കുമതി കുറക്കുകയാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം.എന്നാല്‍ ബയോഫ്യുയര്‍ വാഹനങ്ങളുടെ എഞ്ചിനുകള്‍ക്ക് ദോഷമാണെന്ന ഭീതിയാണ് പടരുന്നത്. വാഹനങ്ങളുടെ മൈലേജ് കുറക്കുകയും എഞ്ചിനുകള്‍ എളുപ്പം കേടാവാന്‍ കാരണമാവുകയും ചെയ്യുമെന്നാണ് ദേശീയ പത്രങ്ങള്‍ നടത്തിയ സര്‍വേകളില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. അത് റിപ്പയര്‍ ചെലവ് കുത്തനെ കൂട്ടുമെന്നാണ് ഭീതി. പ്രത്യേകിച്ചും പഴയ കാറും സ്‌കൂട്ടറും ട്രാക്റ്ററുകളുമൊക്കെ ഉപയോഗിക്കുന്ന സാധാരണക്കാരിലാണ് ആശങ്ക കൂടുതല്‍.എഥനോൾ കലര്‍ത്തിയാല്‍ പെട്രോളിന്റെ ഊര്‍ജശേഷി കുറയുമെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. അതായത് പുതിയ പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ മൈലേജ് കുറയും. 

എഥനോൾ അംശം കൂടുതലുള്ള പെട്രോള്‍ ഫലപ്രദമായി ഉപയോഗിക്കാനാവുന്ന എഞ്ചിനുകള്‍ നിര്‍മിക്കാനാവുമെന്നും അതിന് സമയമെടുക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. അതിന് പിന്നാലെയാണ് ഐസൊബ്യൂട്ടനോള്‍ കലര്‍ത്തിയ ഡീസലിനെക്കുറിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. പൊതുജനങ്ങളെയും വാഹന ഉപയോക്താക്കളെയും വിശ്വാസത്തിലെടുക്കാതെയാണ് ഇന്ധന പരീക്ഷണം അരങ്ങേറുന്നതെന്നാണ് സര്‍വേകളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. പുതിയ ഇന്ധനം ഉപയോഗിച്ചുണ്ടാവുന്ന എഞ്ചിന്‍ തകരാറുകള്‍ വാറണ്ടിയുടെ പരിധിയില്‍ വരില്ലെന്നും ആശങ്കയുണ്ട്. എഥനോൾ കലര്‍ത്തിയ പെട്രോള്‍ പ്രാബല്യത്തില്‍ വന്നതോടെ ക്രൂഡ് ഓയില്‍ ഇറക്കുമതിച്ചെലവില്‍ രണ്ട് ലക്ഷം കോടിയോളം രൂപ കേ്ന്ദ്ര സര്‍ക്കാര്‍ ലാഭിച്ചിരുന്നു. അതാണ് ഡീസല്‍ പരീക്ഷണവുമായി മുന്നോട്ടുപോവാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ കോടിക്കണക്കിന് മധ്യവര്‍ഗ കുടുംബങ്ങളില്‍ ഈ പരീക്ഷണം ആശങ്ക വിതക്കുകയാണ്. വാഹനങ്ങളുടെ മൈലേജ് കുറയുമ്പോള്‍ അവരുടെ നെഞ്ചിടിപ്പ് കൂടുകയാണ്. സര്‍ക്കാരില്‍ നിന്നും ഓയില്‍ കമ്പനികൡ നിന്നും ഓട്ടോമോബൈല്‍ നിര്‍മാതാക്കളില്‍ നിന്നും വ്യക്തമായ വിവരം ലഭിക്കുന്നില്ലെന്നത് അവരുടെ ഉറക്കം കെടുത്തുകയാണ്.