കൂടുതൽ നിരീക്ഷണത്തിന് പിന്നാലെ പുതിയ വകുപ്പ് ചേർത്തു ; ടി.ജി. മോഹൻദാസിന് കുരുക്ക് മുറുകുന്നു
കൂടുതൽ പരാതികൾ പരിശോധിച്ച് പൊലീസ്; സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ BNS 79 കൂടി ചുമത്തി
കൊച്ചി: ടി.ജി. മോഹൻദാസിനെതിരായ കേസിൽ പുതിയ വകുപ്പ് കൂടി ചുമത്തി പൊലീസ്. നേരത്തെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ബിഎൻഎസ് 192, 353(1), ഐ.ടി. ആക്ട്, കേരള പൊലീസ് ആക്ട് തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.
അഡ്വ. അബ്ദുൽ കാസിം, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ തുടങ്ങിയവർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യഘട്ട നടപടി. തുടർന്ന് ലഭിച്ച കൂടുതൽ പരാതികളും പരാമർശങ്ങളും പൊലീസ് വിശദമായി നിരീക്ഷിച്ച് പരിശോധിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബിഎൻഎസ് 79 കൂടി കേസിൽ ഉൾപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് ഈ വകുപ്പ് ചുമത്തിയിരിക്കുന്നത്.
ബിഎൻഎസ് 79 പ്രകാരം കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാം. പുതിയ വകുപ്പ് കൂടി ഉൾപ്പെടുത്തിയതോടെ ടി.ജി. മോഹൻദാസിനെതിരായ കേസിലെ നിയമനടപടികൾ കൂടുതൽ ശക്തമായിരിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളും പൊലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ തെളിവുകളും മൊഴികളും ശേഖരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.