പ്രതിശ്രുതവധുവിന് പിന്നാലെ വരനും ജീവനൊടുക്കിയ നിലയിൽ
ഹുൻസൂരിൽ എസ്‌ബിഐ ജീവനക്കാരിയായ അനുശ്രീയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ എറണാകുളത്ത് അമലിനെയും മരിച്ച നിലയിൽ കണ്ടെത്തി; ഡിസംബർ 26നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
കാസർകോട്: പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി. അമൽ (26) ആണ് മരിച്ചത്. എറണാകുളത്ത് ജോലി ചെയ്തുവരികയായിരുന്നു അമൽ.
കാസർകോട് കാട്ടാമ്പള്ളി സ്വദേശിനി പി. അനുശ്രീ (25)യെ നേരത്തെ കർണാടകയിലെ ഹുൻസൂരിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കിഴക്കേക്കര തയ്യിൽ വീട്ടിൽ ചന്ദ്രന്റെ മകളാണ് അനുശ്രീ. ഹുൻസൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ ജീവനക്കാരിയായിരുന്നു.
അനുശ്രീയുടെ മരണത്തിന് പിന്നാലെയാണ് അമലിനെയും എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും എസ്‌ബിഐ ജീവനക്കാരും ഏറെക്കാലമായി സുഹൃത്തുക്കളുമായിരുന്നുവെന്നാണ് വിവരം.
ഡിസംബർ 26നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. മരണത്തിന് മുമ്പ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നതായി സൂചനയുണ്ടെന്നും ഇതിന് പിന്നാലെയാകാം അനുശ്രീ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ സംശയിക്കുന്നുണ്ട്
അനുശ്രീയുടെ മരണവുമായി ബന്ധപ്പെട്ട് കർണാടക പൊലീസും അമലിന്റെ മരണത്തിൽ കേരള പൊലീസും അന്വേഷണം നടത്തിവരികയാണ്. ഇരുവരുടെയും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമായിത്തീരൂ.