തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഫിഷറീസ് വകുപ്പ് ലീഗിന്

തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഫിഷറീസ് വകുപ്പ് ലീഗിന്

മന്ത്രിസഭയിലെ വകുപ്പ് വിഭജന തര്‍ക്കങ്ങളില്‍ പൂര്‍ണ്ണ സമവായം

തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ് മൂന്ന് ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിക്കാത്തതിനെ ചൊല്ലിയുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ വിരാമം. മുന്നണിക്കുള്ളിലെ തീവ്രമായ ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കും ശേഷം 21 അംഗ യു.ഡി.എഫ് മന്ത്രിസഭയിലെ വകുപ്പു വിഭജനം പൂര്‍ത്തിയാക്കി, മന്ത്രിമാരുടെ അന്തിമ പട്ടിക മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിന് കൈമാറി. വകുപ്പുകളെച്ചൊല്ലി കോണ്‍ഗ്രസിനകത്തും ഘടകകക്ഷിയായ മുസ്ലീം ലീഗിലും കടുത്ത വടംവലികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതെന്നാണ് സൂചന. പ്രത്യേകിച്ച്, ഫിഷറീസ് വകുപ്പ് ലീഗിന് നല്‍കുന്നതിനെതിരെ ലത്തീന്‍ കത്തോലിക്കാ സഭ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയതും, മന്ത്രിസഭയില്‍ തങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന ലത്തീന്‍ സഭയുടെ ആക്ഷേപവും ചര്‍ച്ചകളെ സങ്കീര്‍ണമാക്കിയിരുന്നു. ലീഗിന് നല്‍കിയ ഫിഷറീസ് വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നായിരുന്നു സഭയുടെ ആവശ്യം. എന്നാല്‍ ഫിഷറീസ് വിട്ടുനല്‍കിയാല്‍ പകരം ഉന്നത വിദ്യാഭ്യാസം വേണമെന്ന നിലപാട് ലീഗ് സ്വീകരിച്ചതോടെ കോണ്‍ഗ്രസും ലത്തീന്‍ സഭയും അതിനെ എതിര്‍ത്തു. ഒടുവില്‍ ശക്തമായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഫിഷറീസ് വകുപ്പ് ലീഗിന് തന്നെ നിലനിര്‍ത്താന്‍ യു.ഡി.എഫ് തീരുമാനിക്കുകയായിരുന്നു. ലീഗ് നേതാവ് വി.ഇ. അബ്ദുല്‍ ഗഫൂറാണ് പുതിയ ഫിഷറീസ് മന്ത്രി.