എന്താണ് ഇറാന്‍-യു.എസ് കരാര്‍? പുലരുമോ ലോക സമാധാനം
ഇറാനും അമേരിക്കയും തമ്മില്‍ സമാധാന കരാര്‍ ഒപ്പിടാന്‍ തയാറാവുമെന്ന വാര്‍ത്ത പരന്നതോടെ പുതിയ പ്രതീക്ഷകള്‍ നാമ്പിടുന്നു. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും ഭീഷണികള്‍ക്കും ശേഷം തയാറാക്കിയ നിബന്ധനകള്‍ പ്രകാരം സമാധാനത്തിനുള്ള വലിയ സാധ്യതകളാണ് പുലരുന്നത്. ഇരുപക്ഷത്തിനും മുഖം രക്ഷിക്കാനാവുന്ന കരാറാണ് തയാറാവുന്നതെന്നാണ് സൂചനകള്‍.
ഏറ്റവും പ്രധാനം അണു ബോംബ് നിര്‍മിക്കാനുള്ള പദ്ധതിയില്‍ നിന്ന് ഇറാന്‍ പിന്മാറുമെന്നതാണ്. 30 കോടി ഡോളറിന്റെ നിക്ഷേപ, സഹായ പദ്ധതികള്‍ ലഭിക്കുമെന്നതും ഉപരോധങ്ങള്‍ പിന്‍വലിക്കുമെന്നതും ഇറാന് ഉത്തേജനം പകരും. 2015ല്‍ മിഷേല്‍ ഒബാമ അമേരിക്കന്‍ പ്രസിഡന്റായ കാലത്തുണ്ടാക്കിയ സമാധാന കരാറിലും ആണവ പദ്ധതി ഉപേക്ഷിക്കാന്‍ ഇറാന്‍ തയാറായിരുന്നു. എന്നാല്‍ ആ കരാര്‍ 2018ല്‍ കീറിയെറിഞ്ഞ ഡോണള്‍ഡ് ട്രംപാണ് അതേ വ്യവസ്ഥയില്‍ പുതിയ കരാറുണ്ടാക്കുന്നത്.
എന്നാല്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള സമഗ്ര പദ്ധതി പുതിയ കരാറിലുണ്ടെന്നാണ് സൂചന. ഇറാനും അറബ് രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കുന്നതും ലെബനോനിലുള്‍പ്പെടെ സമാധാനം തിരിച്ചുകൊണ്ടുവരുന്നതുമാണ് നിര്‌ദേശങ്ങള്‍. 30 ദിവസത്തിനകം ഹോര്‍മുസ് കടലിടുക്ക് തുറക്കും. അത് ആഗോള ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം പകരും. അന്താരാഷ്ട്ര കപ്പല്‍ചാലിലെ തടസ്സങ്ങള്‍ നീങ്ങും.
ആണവ സുരക്ഷയും സാമ്പത്തിക സഹകരണവും മേഖലയിലെ സുരക്ഷിതത്വവും നാവിക സുരക്ഷയുമൊക്കെയുള്‍പ്പെട്ട സമഗ്ര കരാറാണ് തയാറായിരിക്കുന്നത്. എന്നാല്‍ കരാര്‍ വിജയിക്കുന്നതില്‍ ഇസ്രായേലിന്റെ പങ്ക് നിര്‍ണായകമാണ്. ഇസ്രായേലിന്റെ പിന്തുണ കൂടി നേടിയെടുക്കാന്‍ ട്രംപിന് സാധിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.