നാട്ടിൽ വിലകുറവ്, വിദേശത്ത് വൻ ഡിമാൻഡ്; കേരളത്തിന്റെ ചക്കയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ തിളക്കം

നാട്ടിൽ വിലകുറവ്, വിദേശത്ത് വൻ ഡിമാൻഡ്; കേരളത്തിന്റെ ചക്കയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ തിളക്കം

കണ്ണുള്ളപ്പോഴാണ് അതിന്റെ വില അറിയാത്തത് എന്ന് പറയാറുണ്ട്. നമ്മുടെ കൈയിൽ സുലഭമായി ലഭിക്കുന്ന പല വസ്തുക്കൾക്കും നാം വേണ്ടത്ര വില കൽപ്പിക്കാറില്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ചക്ക.കേരളത്തിൽ ചക്ക വളരെ എളുപ്പത്തിൽ ലഭിക്കുന്നതിനാൽ പലരും അതിന് വലിയ പ്രാധാന്യം നൽകാറില്ല. എന്നാൽ വിദേശരാജ്യങ്ങളിൽ ചക്കയ്ക്ക് മികച്ച ഡിമാൻഡാണ്. കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയ്ക്ക് അന്താരാഷ്ട്ര വിപണിയിലും ആവശ്യക്കാർ ഏറെയാണ്. പ്രത്യേകിച്ച് വരിക്ക ചക്കയ്ക്കാണ് കൂടുതൽ ആവശ്യക്കാർ.

അതത് രാജ്യങ്ങളിലെ ആഘോഷവേളകളിൽ പ്രതിദിനം ശരാശരി 500 മുതൽ 1,000 കിലോഗ്രാം വരെ ചക്ക കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമായും 11 രാജ്യങ്ങളിലേക്കാണ് ചക്ക എത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ചക്കയും വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും കേരളത്തിലെ ചക്കയ്ക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. കേരളത്തിൽ കിലോഗ്രാമിന് ഏകദേശം 10 രൂപയ്ക്ക് ലഭിക്കുന്ന ചക്കയ്ക്ക് വിദേശത്ത് 500 മുതൽ 600 രൂപ വരെ വില ലഭിക്കാറുണ്ട്. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് കേരളത്തിൽ നിന്ന് ചക്കയുടെ കയറ്റുമതി കൂടുതലായി നടക്കുന്നത്. അതേസമയം, കേരളത്തിൽ മഴക്കാലം ആരംഭിക്കുന്ന മേയ് മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ കയറ്റുമതിക്കായി പ്രധാനമായും തമിഴ്നാട്ടിൽ നിന്നുള്ള ചക്കയെയാണ് ആശ്രയിക്കുന്നത്.