സംഭാവനക്കൊള്ള പുതിയ തലത്തിലേക്ക്; ഭൂമി ഇടപാടിലേക്കും അന്വേഷണം
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മതകേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ ദുരൂഹ ഭൂമി ഇടപാടിലും ഏര്‍പ്പെട്ടിരുന്നുവോയെന്ന് എസ്.ഐ.ടി അന്വേഷിക്കുന്നു.
അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ കൈനീട്ടമായി നല്‍കുന്ന സംഭാവനകള്‍ കൈയിട്ടുവാരിയ സഭവം പുതിയ തലത്തിലേക്ക്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മതകേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ ദുരൂഹ ഭൂമി ഇടപാടിലും ഏര്‍പ്പെട്ടിരുന്നുവോയെന്ന് എസ്.ഐ.ടി അന്വേഷിക്കുന്നു. സംഭാവനയായി കിട്ടിയ നോട്ടുകെട്ടുകള്‍ വസ്ത്രത്തിനുള്ളിലാക്കി കടത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് എസ്.ഐ.ടി അന്വേഷണം പുതിയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്. ജീവനക്കാരുടെ നിയമനമുള്‍പ്പെടെ മറ്റ് അഴിമതികളും അന്വേഷിക്കുന്നുണ്ട്. മഹാകുംഭമേളയുടെ കാലത്താണ് കൊള്ള രൂക്ഷമായതെന്നും എസ്.ഐ.ടി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട. സാധാരണ ഒരു ലക്ഷം രൂപ വരെ സംഭാവന ലഭിച്ചിരുന്ന രാമക്ഷേത്രത്തില്‍ 2025ലെ കുംഭമേള കാലത്ത് 12 ലക്ഷം രൂപ വരെ സംഭാവന കിട്ടിയിരുന്നു. സംഭാവനത്തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പേരില്‍ ഒതുങ്ങില്ല കൈയിട്ടുവാരല്‍ എന്നാണ് എസ്.ഐ.ടി കരുതുന്നത്. അന്വേഷണത്തിന് 15 ദിവസം കൂടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു കൊടുത്തിട്ടുണ്ട്.
രണ്ടാം ഘട്ടത്തില്‍ ട്രസ്റ്റ് നടത്തിയ ഭൂമി ഇടപാടുകളുടെ രേഖകളാണ് എസ്.ഐ.ടി പരിശോധിക്കുന്നത്. ഭൂമി ഇടപാടും അതിന്റെ തുക നല്‍കിയ രേഖകളും പണം വന്ന വഴിയുമൊക്കെ കണ്ടെത്താനാണ് ശ്രമം. ട്രസ്റ്റിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഫിനാന്‍ഷ്യല്‍ അക്കൗണ്ട് വീണ്ടും ഓഡിറ്റ് ചെയ്യിക്കാനും എസ്.ഐ.ടി നീക്കമുണ്ട്. സംഭാവനാ പണം തട്ടിപ്പ് കൂടുതല്‍ വിശാലമായ അന്വേഷണത്തിലേക്ക് നീങ്ങുന്നതായാണ് സൂചന. രാമക്ഷേത്രത്തിലെ അഴിമതി വലിയ ക്ഷീണം ചെയ്യുമെന്ന് വന്നതോടെ ട്രസ്റ്റുമായി അകലം പാലിക്കാനുള്ള ശ്രമത്തിലണ് ആര്‍.എസ്.എസും വി.എച്ച്.പിയും. മതകേന്ദ്രങ്ങളെ കരിവാരിത്തേക്കാനുള്ള ശ്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഈ ഘട്ടത്തില്‍ ഹിന്ദു ഐക്യം അനിവാര്യമാണെന്നുമുള്ള പ്രതികരണം അവരുടെ ആശങ്കയുടെ സൂചനയാണ്. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ അന്വേഷണത്തെയും അതിന്റെ പുരോഗതിയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട കീഴ്ജീവനക്കാരെ ബലിയാടുകളാക്കി വന്‍തോക്കുകള്‍ രക്ഷപ്പെടുന്നത് അവരുടെ സംശയത്തെ ബലപ്പെടുത്തുകയേ ഉള്ളൂ.