ദയാബായിക്കു പിന്തുണയുമായി ചെന്നിത്തല സമരപ്പന്തലിലെത്തി

ദയാബായിക്കു പിന്തുണയുമായി  ചെന്നിത്തല സമരപ്പന്തലിലെത്തി


കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സാമൂഹികപ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവരുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രമേശ് ചെന്നിത്തല ഇന്നു രാവിലെ സമരപ്പന്തലിലെത്തി. ഈ ധർമ സമരത്തിന് എല്ലാവിധ ആശംസകളും നേരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
എൻഡോസൾഫാൻ ബാധിതരും പാവപ്പെട്ടവരുമായ കാസർഗോഡ് ജില്ലയിലെ ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി 2013-ൽ ഉമ്മൻചാണ്ടി ഗവൺമെന്റ് കാസർഗോഡ് മെഡിക്കൽ കോളേജിന് തറക്കല്ലിട്ട കാര്യം രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇതുവരെ ആ മെഡിക്കൽ കോളേജ് യാഥാർഥ്യമായിട്ടില്ല. കോവിഡ് കാലത്ത് ടാറ്റ ആശുപത്രി തുടങ്ങും എന്ന് പറഞ്ഞിരുന്നു. അതിനായി പ്രാഥമികമായ കാര്യങ്ങൾപോലും വേണ്ട രീതിയിൽ ചെയ്യാൻ സർക്കാരിനോ ബന്ധപ്പെട്ടവർക്കോ കഴിഞ്ഞില്ല. എൻഡോസൾഫാൻ ബാധിതരും പാവപ്പെട്ടവരുമായ കാസർഗോഡ് ജില്ലയിലെ ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദയാബായി നിരാഹാര സമരം നടത്തുന്നത്.
താൻ കെപിസിസി പ്രസിഡന്റ് ആയിരിക്കുന്ന സമയത്ത് കാസർഗോഡ് ജില്ലയുടെ സമഗ്രപുരോഗതിക്കായി തൻ്റെ നേതൃത്വത്തിൽ മൂന്നു ദിവസം നീണ്ടുനിന്ന സ്നേഹസന്ദേശയാത്ര കാൽനടയായി നടത്തുകയുണ്ടായി എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതിനുശേഷമാണ് കാസർഗോഡ് പാക്കേജ് യു.ഡി.എഫ്. സർക്കാർ പ്രഖ്യാപിച്ചത്. അതിനുവേണ്ടി മുൻ കളക്ടർ പ്രഭാകരനെ കമ്മീഷനായി നിയോഗിച്ചു. പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാസറഗോഡ് പാക്കേജ് പ്രഖ്യാപിച്ചുവെങ്കിലും പിന്നീട് വന്ന പിണറായി സർക്കാർ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയില്ല.
നമ്മുടെ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ യാതന അനുഭവിക്കുന്ന ജനങ്ങൾ ഉള്ള നാടാണ് കാസറഗോഡ്. അവർക്ക് മംഗലാപുരം മെഡിക്കൽ കോളേജിൽ പോയി ചികിത്സ നടത്തുവാനുള്ള സൗകര്യം ഇല്ല . അതുകൊണ്ടാണ് കാസറഗോഡ് ചികിത്സാ സൗകര്യങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്നത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു