കോഴിക്കോട് തീരത്ത് ഡോൾഫിന്റെയും കടൽപ്പന്നിയുടെയും ജഡം; ഡോൾഫിന്റെ മരണത്തിന് കാരണം വല കുടുങ്ങിയതെന്ന് കണ്ടെത്തൽ

കോഴിക്കോട് തീരത്ത് ഡോൾഫിന്റെയും കടൽപ്പന്നിയുടെയും ജഡം; ഡോൾഫിന്റെ മരണത്തിന് കാരണം വല കുടുങ്ങിയതെന്ന് കണ്ടെത്തൽ

കോഴിക്കോട്: കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ഡോൾഫിനെയും അൽപം മാറി കടൽപ്പന്നിയെയും ചത്തനിലയിൽ കരയ്ക്കടിഞ്ഞു. ഡോൾഫിന്റെ വായയിൽ നിന്ന് പ്ലാസ്റ്റിക് വല കണ്ടെത്തി. ഏകദേശം രണ്ട് കിലോയോളം ഭാരമുള്ള വലയാണ് ഡോൾഫിന്റെ അന്നനാളത്തിൽ നിന്ന് കണ്ടെത്തിയത്.സൗത്ത് ബീച്ചിലെ മുഖദാർ ഭാഗത്തെ കരിങ്കൽക്കെട്ടുകൾക്കിടയിലായിരുന്നു ഏകദേശം 200  കിലോയോളം ഭാരമുള്ള ഡോൾഫിൻ ചത്തുകിടന്നത്. 50 കിലോയോളം ഭാരമുള്ള കടൽപ്പന്നിയെ ബീച്ച് ആശുപത്രിക്ക് മുൻവശത്തെ തീരത്താണ് കണ്ടെത്തിയത്.

അന്നനാളത്തിൽ വല കുടുങ്ങിയതിനാൽ ഭക്ഷണം കഴിക്കാൻ കഴിയാതിരുന്നതാണ് ഡോൾഫിന്റെ മരണകാരണമെന്നാണ് ജില്ലാ മൃഗാശുപത്രിയിലെ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ.എം. മനോജ് ലാൽ വ്യക്തമാക്കിയത്. പോസ്റ്റുമോർട്ടത്തിനിടെയാണ് അന്നനാളത്തിൽ വല കുടുങ്ങിയതായി കണ്ടെത്തിയത്. ഡോൾഫിൻ ഏകദേശം മൂന്ന് ദിവസം മുമ്പാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം.

മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന ഈ വലകൾ അലക്ഷ്യമായി കടലിൽ ഉപേക്ഷിക്കുകയോ എറിയുകയോ ചെയ്യുന്നത് കടൽജീവികളുടെ മരണത്തിന് ഇടയാക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, ഡോൾഫിനുകളാണ് വലകൾ കടിച്ചുമുറിക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികളുടെ വാദം.