5G വേ​ഗത പോര; നിർമ്മാതാക്കളിൽ സമ്മർദം ചെലുത്തി കേന്ദ്രസർക്കാർ

5G  വേ​ഗത പോര; നിർമ്മാതാക്കളിൽ സമ്മർദം ചെലുത്തി കേന്ദ്രസർക്കാർ

ഇന്ത്യയിലെ 5ജിയ്ക്ക് അനുയോജ്യമായ സോഫ്റ്റ്‌വെയർ സംവിധാനങ്ങളില്ല എന്നതിനാൽ  രാജ്യത്തെ 5ജി സേവനങ്ങൾ വേ​ഗതയിലാക്കാൻ നിർമ്മാതാക്കളിൽ സമ്മർദ്ദം ചെലുത്തി കേന്ദ്രസർക്കാർ. ആപ്പിളും സാംസങ്ങും ഉൾപ്പെടെയുള്ള കമ്പനികളെയാണ് സർക്കാർ ഇതിനായി ലക്ഷ്യമിടുന്നത്. കമ്പനിയുടെ പല സേവനങ്ങളും അടുത്തിടെ അവതരിപ്പിച്ച അതിവേ​ഗ കണക്ടിവിറ്റിയ്ക്ക് അനുയോജ്യമല്ല എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് സർക്കാരിന്റെ പുതിയ നീക്കം. ആപ്പിളിന്റെ ഐഫോൺ 14 ലും സാംസങിന്റെ മിക്ക മുൻനിര ഫോണുകളിലും ഇന്ത്യയിലെ 5ജിയ്ക്ക് അനുയോജ്യമായ സോഫ്റ്റ്‌വെയർ സംവിധാനങ്ങളില്ല.

ഇക്കാര്യം  എയർടെൽ വെബ്‌സൈറ്റിനേയും ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവരെയും ഉദ്ധരിച്ച് എൻഡിടിവിയാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.  ഇതിനെ കുറിച്ച് സംസാരിക്കാൻ ബുധനാഴ്ച യോ​ഗം ചേരും. ടെലികോം ഐടി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ  ആപ്പിൾ, സാംസങ്, വിവോ, ഷാവോമി ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരോടും റിലയൻസ്, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളോടും യോ​ഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

5ജിയ്ക്ക് അനുയോജ്യമാവും വിധം സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് നടത്താൻ യോ​ഗത്തിൽ  കമ്പനികളോട് ആവശ്യപ്പെടും എന്നാണ് വിവരം. 5ജി സാങ്കേതിക വിദ്യയ്ക്ക് സമാനമല്ലാത്ത ഉപകരണങ്ങളിലെ സോഫ്റ്റ്‌വെയറുകൾ 5ജിയുടെ വ്യാപനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. എയർടെൽ 5ജി ലഭിക്കുന്ന ഫോണുകളുടെ പട്ടികയിൽ ആപ്പിൾ ഐഫോൺ 12 മുതൽ 14 വരെയുള്ള മോഡലുകൾ സോഫ്റ്റ് വെയർ അപ്ഗ്രേഡിന് കാത്തിരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 
ഓക്ടോബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്ത് 5ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്തത്.  എട്ട് നഗരങ്ങളിൽ എയർടെൽ   5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങി.  ഫോണിൽ 5ജി സി​ഗ്നൽ കാണിച്ചു തുടങ്ങാൻ ഇനിയും സമയം എടുക്കും. ജിയോയുടെയും എയർടെല്ലിന്റെയും 5ജി നെറ്റ്‌വർക്ക് സപ്പോര്‌ട്ട്  ആക്ടീവേറ്റ് ചെയ്യാന്‌  5ജി ഫോണിന് OEM-ൽ നിന്ന് OTA അപ്‌ഡേറ്റ് ലഭിക്കേണ്ടതുണ്ട്.