മെഡിസെപ് നേത്രചികിത്സയ്ക്ക് മാത്രമുള്ള പദ്ധതിയെന്ന് തോന്നും; പൊളിച്ചെഴുതുമെന്ന് വി.ഡി. സതീശൻ
V.D. Satheesan criticized the Medisep health insurance scheme
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് ഇൻഷുറൻസ് പദ്ധതി ഇൻഷുറൻസ് കമ്പനിയുടെ സാമ്പത്തിക ലാഭത്തിനു വേണ്ടി മാത്രമായി മാറിയെന്നും അത് സമഗ്രമായി പൊളിച്ചെഴുതുമെന്നും മുഖ്യ മന്ത്രി വി.ഡി. സതീശൻ. പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആശുപത്രികളുടെ പട്ടിക പരിശോധിച്ചാൽ ഇത് നേത്രചികിത്സയ്ക്ക് മാത്രമുള്ള പദ്ധതിയാണോ എന്ന് തോന്നിപ്പോകുമെന്നും അദ്ദേഹം പരിഹസിച്ചു.
കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃത്യമായി പ്രീമിയം തുക ഈടാക്കിയിട്ടും പല പ്രമുഖ ആശുപത്രികളിൽ നിന്നും അത്യാവശ്യ ഘട്ടങ്ങളിൽ ജീവനക്കാർക്കും പെൻഷൻകാർക്കും അർഹമായ ചികിത്സ ലഭ്യമാകുന്നില്ല. എംപാനൽ ചെയ്ത ആശുപത്രികളുടെ ലിസ്റ്റിൽ ഭൂരിഭാഗവും കണ്ണാശുപത്രികളാണ് ഉൾപ്പെട്ടിരിക്കുന്നത്. അടിയന്തര ചികിത്സകൾ ആവശ്യമായി വരുമ്പോൾ ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ലെന്ന പരാതി ശക്തമാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
പദ്ധതിയുടെ നടത്തിപ്പിലെ അപാകതകൾ പരിഹരിക്കാനും ഇൻഷുറൻസ് കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാനും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്.