ഇതാണ് എന്റെ ഫേവറിറ്റ് ബി.ജെ.പി നേതാവ്: രാഹുൽ ഗാന്ധിയുടെ വിഡിയോ വൈറൽ
Rahul Gandhi Interacts with Gen Z on Instagram: Shares Views on Education, Student Protests, and Politics
ന്യൂഡൽഹി: ബി.ജെ.പിയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവ് ആരാണെന്ന് തുറന്നുപറഞ്ഞ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻസ്റ്റഗ്രാമിൽ യുവതലമുറയുമായി (Gen Z) നടത്തിയ 'ആസ്ക് മി എനിതിംഗ്' ലൈവ് ചോദ്യോത്തര വേളയിലാണ് രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ ഏറെ കൗതുകമുണർത്തിയ മറുപടി നൽകിയത്. ബി.ജെ.പിയിലെ ഏറ്റവും പ്രിയപ്പെട്ട നേതാവ് ആരാണെന്ന ചോദ്യത്തിന്, മുൻ പഞ്ചാബ് മുഖ്യമന്ത്രി കൂടിയായ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പേരാണ് രാഹുൽ ഗാന്ധി പങ്കുവെച്ചത്. അമരീന്ദർ സിംഗുമായി തനിക്ക് നല്ല വ്യക്തിബന്ധമുണ്ടെന്നും അദ്ദേഹം കൂൾ ആണെന്നും സൈനിക ചരിത്രത്തിൽവലിയ അറിവുള്ള വ്യക്തിയാണെന്നും വിശേഷിപ്പിച്ച രാഹുൽ, "ഹലോ, അങ്കിൾ അമരീന്ദർ!" എന്ന് ചിരിയോടെ അഭിസംബോധന ചെയ്യുകയായിരുന്നു.
മുൻ കോൺഗ്രസ് നേതാവായിരുന്ന അമരീന്ദർ സിംഗ് പിന്നീട് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന നേതാവാണ്. രാഹുൽ ഗാന്ധിയുടെ ഈ രസകരമായ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രാഷ്ട്രീയേതരവും ഗൗരവമുള്ളതുമായ മറ്റ് വിഷയങ്ങളിലും രാഹുൽ ഗാന്ധി ഈ സംവാദത്തിനിടെ നിലപാട് വ്യക്തമാക്കി. രാജ്യത്തെ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം പൂർണ്ണമായും തകർന്ന നിലയിലാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, ജാർഖണ്ഡിലെയടക്കം വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ പരാമർശിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകണമെന്നും അടിയന്തര മാറ്റങ്ങൾ വരുത്തണമെന്നും ആവശ്യപ്പെട്ടു. രാജ്യത്തിന്റെ യഥാർത്ഥ കരുത്ത് സ്ത്രീകളാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, തൊഴിൽ-വിദ്യാഭ്യാസ മേഖലകളിൽ സ്ത്രീകൾക്ക് അർഹമായ പരിഗണനയും സ്വാതന്ത്ര്യവും ലഭിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.
സംവാദത്തിനിടെ "നിങ്ങൾ ബാറ്റ്മാൻ ആണോ?" എന്ന് ഒരു ഉപയോക്താവ് തമാശയായി ചോദിച്ചപ്പോൾ, "ഞാനും ബാറ്റ്മാനും ഒരേ മുറിയിൽ ഒന്നിച്ചിരിക്കുന്നത് ഇതുവരെ ആരും കണ്ടിട്ടില്ലല്ലോ, അത് അങ്ങനെ തൽക്കാലം നിൽക്കട്ടെ!" എന്ന് രാഹുൽ ചിരിച്ചുകൊണ്ട് മറുപടി നൽകിയതും ഏറെ ശ്രദ്ധനേടി. യുവജനങ്ങളിലേക്ക് നേരിട്ടെത്തിച്ചേരുന്നതിനായി ഇൻസ്റ്റഗ്രാം മാധ്യമമാക്കി രാഹുൽ ഗാന്ധി നടത്തിയ ഈ സംവാദം രാഷ്ട്രീയ നിരീക്ഷകർക്കിടയിലും ചർച്ചയായിട്ടുണ്ട്.