അറസ്റ്റിന് സാധ്യത; ജലീല്‍ മടങ്ങി

അറസ്റ്റിന് സാധ്യത; ജലീല്‍ മടങ്ങി



കശ്മീര്‍ പോസ്റ്റിനെ ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കെടി ജലീല്‍ ദില്ലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി. ദില്ലിയിലെ പരിപാടികള്‍ റദ്ദാക്കിയാണ് അദ്ദേഹം മടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് യാത്ര പുലര്‍ച്ചെ മൂന്ന് മണിക്ക് നടത്താന്‍ നിശ്ചയിച്ചു. അദ്ദേഹം കേരളത്തിലെത്തി. ആസാദ് കശ്മീരെന്ന പരാമര്‍ശത്തിലെ ആസാദ് ഇന്‍വെര്‍ട്ടഡ് കോമയിലായിട്ടും അര്‍ത്ഥം മനസ്സിലാകാത്തവരോട് സഹതാപം എന്ന് ഇന്നലെ രാവിലെ പ്രതികരിച്ച കെടി ജലീല്‍ വൈകുന്നേരത്തോടെ മലക്കം മറിയുകയായിരുന്നു. തനിക്ക് പിഴവ് പറ്റിയെന്ന് തുറന്ന് പറയാതെ പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും  നാടിന്റെ നന്മയക്കായി  അത് പിന്‍വലിക്കുന്നു എന്നുമാണ് ജലീല്‍ അറിയിച്ചത്. വിവാദമായ പോസ്റ്റിലെ കശ്മീരിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കി 1947ല്‍ പൂര്‍ണ്ണമായി ഇന്ത്യയോട് ലയിച്ചു എന്നും തിരുത്തി. സിപിഎം നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കെടി ജലീലിന്റെ പിന്‍വാങ്ങല്‍. അടിക്കടി ജലീല്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും തലവേദനയുണ്ടാക്കുന്നു എന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. സിപിഎം നേതൃത്വം ജലീലിനോട് തിരുത്താന്‍ ആവശ്യപ്പെടുന്നതിന് മുന്‍പ് തന്നെ മന്ത്രിമാരായ എംവി  ഗോവിന്ദനും പി രാജീവും എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു.