സിസിടിവി ക്യാമറകളെ വെട്ടിച്ച് ലക്ഷങ്ങൾ ബാത്‌റൂമിൽ ഒളിപ്പിച്ചു; അയോധ്യ ക്ഷേത്ര കവർച്ചയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ram Mandir Donation Theft Latest News SIT UP

അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര കാണിക്ക വഞ്ചനാക്കേസിൽ പ്രതികളെ ചോദ്യം ചെയ്തതിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ എട്ട് പ്രതികളിൽ ഒരാളായ അവിനാഷ് ശുക്ലയെ അയോധ്യ പോലീസ് ജയിലിൽ വെച്ച് രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് സുരക്ഷാ വീഴ്ചകൾ മുതലെടുത്ത് പണം കടത്തിയതിന്റെ പൂർണ്ണ വിവരങ്ങൾ വെളിപ്പെടുത്തിയത്.

ക്ഷേത്ര സമുച്ചയത്തിലെ സിസിടിവി ക്യാമറകളുടെ സ്ഥാനം കൃത്യമായി മനസ്സിലാക്കിയ പ്രതികൾ, പണം താൽക്കാലികമായി ബാത്‌റൂമുകളിൽ ഒളിപ്പിച്ചാണ് പുറത്തേക്ക് കടത്തിയിരുന്നത്.വളരെ ആസൂത്രിതമായാണ് പ്രതികൾ കോടിക്കണക്കിന് രൂപയുടെ കാണിക്കപ്പണം ചോർത്തിയത്. ക്യാമറകളുടെ നിരീക്ഷണ പരിധിയിൽ വരാത്ത ഇടങ്ങൾ നോക്കിയാണ് ഇവർ നീങ്ങിയിരുന്നത്. ചില സമയങ്ങളിൽ ക്യാമറകൾക്ക് മുന്നിൽ മനുഷ്യകവചം തീർത്തും കറുത്ത ബാഗുകൾ ഉപയോഗിച്ച് കാഴ്ച മറച്ചുമാണ് പണം മോഷ്ടിച്ചിരുന്നത്. പണം എണ്ണുന്ന മുറിയിൽ നിന്നും മാറ്റുന്ന തുക ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ ക്ഷേത്രത്തിനുള്ളിലെ ബാത്‌റൂമുകളിലാണ് താൽക്കാലികമായി ഒളിപ്പിച്ചിരുന്നത്. പിന്നീട് അനുകൂല സാഹചര്യം ലഭിക്കുമ്പോൾ ചെറിയ അളവുകളായി ഇവ പുറത്തേക്ക് കടത്തുകയായിരുന്നു.കാണിക്ക എണ്ണുന്ന മുറിയുടെ രണ്ട് താക്കോലുകളിൽ ഒന്ന് ബാങ്ക് ഉദ്യോഗസ്ഥരുടെ പക്കലും രണ്ടാമത്തേത് കേസിൽ പ്രതിയായ രാമശങ്കർ യാദവ് എന്ന ടിന്നു യാദവിന്റെ കൈവശവുമായിരുന്നു. ട്രസ്റ്റിലെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടായിരുന്നതിനാൽ പ്രതികളെ ആരും സംശയിച്ചിരുന്നില്ല. മോഷ്ടിച്ച പണം ഉപയോഗിച്ച് പ്രതികൾ പലയിടങ്ങളിലും ഭൂമിയും വീടും വാങ്ങിയതായി സമ്മതിച്ചിട്ടുണ്ട്.

ഇവരുടെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പോലീസ് ഇപ്പോൾ സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്.അവിനാഷ് ശുക്ലയുടെ വീട്ടിൽ നിന്നും പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് തന്നെ ട്രസ്റ്റ് ഭാരവാഹികൾ 58 ലക്ഷം രൂപ കണ്ടുകെട്ടിയിരുന്നതായും ബാക്കി തുക ബാങ്ക് വഴി തിരികെ നൽകിയതായും വിവരമുണ്ട്. ഇത്രയും സുരക്ഷയുള്ള ക്ഷേത്ര സമുച്ചയത്തിൽ ഇത്രയും ദീർഘകാലം എങ്ങനെ മോഷണം തുടരാൻ കഴിഞ്ഞു എന്നതിനെക്കുറിച്ചും കൂടുതൽ ആളുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. കേസിനെത്തുടർന്ന് കഴിഞ്ഞയാഴ്ച രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ ചമ്പത് റായിയും അനിൽ മിശ്രയും തങ്ങളുടെ സ്ഥാനങ്ങൾ രാജിവെച്ചിരുന്നു.