റിപ്പോർട്ട് ചെയ്യാത്ത ഒഴിവുകൾ 3 ആഴ്ചയ്ക്കുള്ളിൽ പിഎസ്‌സിക്ക് നൽകണം; വീഴ്ച വരുത്തിയാൽ കടുത്ത നടപടിയെന്ന് സർക്കാർ
Kerala government directs all departments to report vacancies to PSC within three weeks under strict disciplinary warning.
വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സർക്കാർ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ മൂന്ന് ആഴ്ചയ്ക്കുള്ളിൽ പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ കർശന നിർദേശം നൽകി. ഇത് സംബന്ധിച്ച് ഭരണപരിഷ്കാര വകുപ്പ് വ്യക്തമായ മാർഗനിർദേശം പുറപ്പെടുവിച്ചു. നിർദേശത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. താത്കാലിക നിയമനങ്ങളിൽ വൻ അഴിമതി നടക്കുന്നു എന്ന ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തിലാണ് സർക്കാർ ഈ കടുത്ത നിലപാടിലേക്ക് കടക്കുന്നത്.
ആദ്യഘട്ടമെന്ന നിലയിലാണ് ഇപ്പോൾ വകുപ്പുകൾക്ക് കത്ത് നൽകിയിട്ടുള്ളത്. അടുത്ത ഘട്ടമായി പിഎസ്‍സി നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളിൽ സർക്കാർ തുടർനടപടികളിലേക്ക് കടന്നേക്കും. പിഎസ്‍സി നിയമന ക്രമക്കേടിൽ നിലവിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും അതിൽ സർക്കാരിന് പൂർണ്ണ തൃപ്തിയില്ലെന്നാണ് യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ. ജെ. ജെനീഷിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സമീപകാല നിയമനങ്ങളിൽ കൂടുതൽ വിശദമായ അന്വേഷണം നടന്നേക്കുമെന്നാണ് വിവരം.
റിസർച്ച് ഓഫീസർ പരീക്ഷയിൽ ഗുരുതര ക്രമക്കേടെന്ന് ആരോപണം
ഇതിനിടെ, എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലേക്കുള്ള റിസർച്ച് ഓഫീസർ പരീക്ഷയിൽ ഗുരുതര ക്രമക്കേട് നടന്നെന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ രംഗത്തെത്തി. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരുന്ന പരീക്ഷയ്ക്ക് പ്ലസ് ടു നിലവാരം പോലുമുള്ള ചോദ്യങ്ങളല്ല ചോദിച്ചതെന്നാണ് ആക്ഷേപം. പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങൾക്കും ഓപ്ഷൻ 'ബി' ഉത്തരമായി വരുന്ന രീതിയിലാണ് ഉത്തരസൂചിക തയാറാക്കിയിരിക്കുന്നതെന്നും ഉദ്യോഗാർത്ഥികൾ പരാതിപ്പെടുന്നു. ഈ സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കി പുനപരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്.