സ്ഥലം മാറ്റ ഉത്തരവിന് പിന്നാലെ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണ് മരിച്ചു
Health Inspector Collapses, Dies During Panchayat Meeting After Receiving Transfer Order
കണ്ണൂർ: ചൊക്ലി ഗ്രാമപഞ്ചായത്ത് യോഗത്തിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടറായ കോഴിക്കോട് വടകര മേപ്പയിൽ സ്വദേശിനി ദീപ ലേഖ (51) ആണ് മരിച്ചത്.
പിണറായിയിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് സംഭവം. സ്ഥലമാറ്റത്തിൽ തനിക്ക് മനോവിഷമമുണ്ടായിരുന്നതായി ദീപലേഖ സഹപ്രവർത്തകരോട് പറഞ്ഞിരുന്നതായും വിവരമുണ്ട്. പഞ്ചായത്ത് യോഗ നടപടികൾ പുരോഗമിക്കുന്നതിനിടെ ദീപ ലേഖ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ എന്നിവർ ആശുപത്രിയിലെത്തിയിരുന്നു. സർക്കാർ ജീവനക്കാരെ കൊലക്ക് കൊടുക്കുന്ന ട്രാൻസ്ഫറാണ് ഇപ്പോൾ നടക്കുന്നതെന്നും ചൊക്ലി ഹെൽത്ത് ഇൻസ്പെക്ടർക്ക് ഹൃദയാഘാതം വന്നത് ട്രാൻസ്ഫർ കാരണമാണെന്നും എം.വി. ജയരാജൻ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കണ്ണൂർ ഡി.എം.ഒ ഓഫീസ് ഉപരോധിച്ചു. സ്ഥലം മാറ്റത്തിന്‍റെ മനോവിഷമമാണ് മരണത്തിന് കാരണമായതെന്ന് ഇടത് അനുകൂല ഉദ്യോഗസ്ഥ സംഘടനയും ആരോപിച്ചു.
മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാടക നടൻ സുരേഷ് ബാബു ശ്രീസ്ഥയുടെ ഭാര്യയാണ് ദീപലേഖ.