മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു

നാളെ സഭയിൽ വിശ്വാസ വോട്ട് തേടേണ്ടതായിരുന്നു

മഹാരാഷ്ട്ര   മുഖ്യമന്ത്രി  ഉദ്ധവ് താക്കറെ രാജിവെച്ചു

  ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതവസ്ഥയ്ക്ക് ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു.       മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ്  രാജി.

ഫെയ്‌സ്ബുക്ക് ലൈവിലൂടയാണ് താക്കറെ രാജി അറിയിച്ചത്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും   എന്‍സിപി മേധാവി ശരത് പവാറും നല്‍കിയ പിന്തുണയ്ക്ക് നന്ദിയെന്നും താക്കറെ പറഞ്ഞു. സര്‍ക്കാര്‍ പിന്തുടര്‍ന്നത്   ശിവജിയുടെ നയമാണെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

 അധികാരത്തില്‍ കടിച്ചു തൂങ്ങാനില്ല. ഒരു ശിവസേനക്കാരന്‍ പോലും എതിരാകുന്നത് സഹിക്കാനാവില്ല. ചെയ്തതെല്ലാം മറാത്തക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും വേണ്ടി. പദവി ഒഴിയുന്നതില്‍ ദുഃഖമില്ലെന്നും താക്കറെ പറഞ്ഞു. താന്‍ അധികാരത്തില്‍ വന്ന ശേഷം ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷമാണ് ഒഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥ ശിവസൈനികര്‍ തനിക്കൊപ്പമുണ്ട്. എന്ത് പ്രശ്‌നമുണ്ടെങ്കിലും വിമതര്‍ക്ക് ചര്‍ച്ച നടത്താമായിരുന്നെന്നും താക്കറെ ആവര്‍ത്തിച്ചു.

വോട്ടെടുപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ശിവസേന സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഇതോടെ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ നാളെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടതായിരുന്നു.