കലക്ട്രേറ്റ് ജീവനക്കാരി ആശയുടെ മരണം രാഷ്ട്രീയവൽക്കരിക്കാനുള്ള സിപിഎം നീക്കം അപലപനീയം: പി.കെ. ഫൈസൽ

ആശയുടെ മരണകാരണം എന്തുതന്നെയായാലും സമഗ്രമായി അന്വേഷിച്ച് കണ്ടെത്തണം; കുടുംബത്തിന്റെ വേദനയിൽ രാഷ്ട്രീയം കലർത്തരുതെന്നും ഡിസിസി പ്രസിഡന്റ്

കലക്ട്രേറ്റ് ജീവനക്കാരി ആശയുടെ മരണം രാഷ്ട്രീയവൽക്കരിക്കാനുള്ള സിപിഎം നീക്കം അപലപനീയം: പി.കെ. ഫൈസൽ

കാസർഗോഡ് കലക്ട്രേറ്റിലെ എൻഡോസൾഫാൻ സെല്ലിൽ സീനിയർ ക്ലർക്കായി ജോലി ചെയ്തിരുന്ന ആശയുടെ മരണം ഏറെ വേദനാജനകമാണെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ. കുടുംബത്തിനുണ്ടായ തീരാനഷ്ടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

ആശയുടെ മരണത്തിന് കാരണമായ സാഹചര്യം എന്തുതന്നെയായാലും അത് സമഗ്രമായി അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. എന്നാൽ മരണത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള സിപിഎമ്മിന്റെയും ഇടതുപക്ഷ സർവീസ് സംഘടനകളുടെയും നീക്കം അപലപനീയമാണെന്ന് പി.കെ. ഫൈസൽ ആരോപിച്ചു.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നത് മെയ് 16നാണ്. എന്നാൽ മെയ് 12ന് തന്നെ ആശ സ്വന്തം താൽപര്യപ്രകാരം എൻഡോസൾഫാൻ സെല്ലിലേക്ക് മാറിയതായാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഈ സാഹചര്യത്തിൽ സിപിഎം ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു കുടുംബത്തിന്റെ കണ്ണീരിൽ പോലും രാഷ്ട്രീയം കലർത്തുകയും മരണത്തെ രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാക്കുകയും ചെയ്യുന്ന നീക്കങ്ങളെ പൊതുസമൂഹം തിരിച്ചറിയണമെന്നും പി.കെ. ഫൈസൽ ആവശ്യപ്പെട്ടു.