പ്രചാരണം ഏറെയെങ്കിലും കെ.എസ്.ആർ.ടി.സിയുടെ 'കെ.എൽ.-15' കുപ്പിവെള്ള പദ്ധതി തുടക്കത്തിലേ പാളി
തിരുവനന്തപുരം: ഏറെ പ്രചാരത്തോടെ കെഎസ്ആർടിസി ബസുകളിൽ ആരംഭിച്ച കുപ്പിവെള്ള പദ്ധതി "കെ എൽ 15" ആരംഭത്തിലെ പ്രതിസന്ധ്യയിലായിരിക്കുകയാണ്. 13 രൂപയ്ക്കു ഒരു ലിറ്റർ വെള്ളം നൽകുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യം വെച്ചിരുന്നത്. വിപണിയിലെ മറ്റ് ബ്രാൻഡുകളെ വെച്ച് നോക്കുമ്പോൾ വളരെ കുറഞ്ഞ വിലയ്ക്കാണ് കുപ്പിവെള്ളം വിതരണം ചെയുന്നത്. ആരംഭത്തിലെ ഒരു വിഭാഗം എതിർത്ത് നിന്നതോടെയാണ് ഈ പദ്ധതി തുടക്കത്തിലേ പാളി പോയതെന്നാണ് സൂചന.
ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ‘ഹില്ലി അക്വ’ ബ്രാൻഡാണ് കുപ്പിവെള്ളം വിതരണം ചെയുന്നത്.യാത്രക്കാർക്ക് ബസിനകത്തും ഡിപ്പോകളിൽ നിന്നും വെള്ളകുപ്പികൾ വാങ്ങുവാനുള്ള സൗകര്യം ഉണ്ടായിരുന്നു. എന്നാൽ, ബസുകളിലെ വിൽപ്പന ഏതാനും ദിവസങ്ങൾ മാത്രമാണ് തുടരാനായത്. അതും വിരളമായി ചില ദീർഘദൂര സർവീസുകളിൽ മാത്രമായി ചുരുങ്ങി. ഇപ്പോൾ ഡിപ്പോകളിലെ വില്പന നടക്കുന്നില്ല. പദ്ധതി ആരംഭിച്ച ഘട്ടത്തിൽ തന്നെ ചില തൊഴിലാളി സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്.) പദ്ധതി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർക്ക് കത്തും നൽകിയിരുന്നു. വേനൽക്കാലത്ത് യാത്രക്കാർക്ക് ഈ പദ്ധതി ആശ്വാസം ആയിരുന്നെങ്കിൽ ഒരു വിഭാഗം ജീവനക്കാർ ഇത് അധിക ജോലിയായിട്ടാണ് കണ്ടിരുന്നത്. കുപ്പിവെള്ളം വിൽക്കുന്ന ഓരോ കണ്ടക്ടർക്കും രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയും ഇൻസെന്റീവ് പ്രഖ്യാപിച്ചിരുന്നെങ്കിലും, ജീവനക്കാരുടെ എതിർപ്പ് മറികടക്കാനായില്ലെന്നാണ് വിലയിരുത്തൽ.
ഡിപ്പോകളിൽ നിന്ന് കുപ്പിവെള്ളം ശേഖരിച്ച് ബസിലെത്തിക്കേണ്ട ചുമതല കണ്ടക്ടർമാർക്കായിരുന്നു. എന്നാൽ, പത്തനംതിട്ട പോലുള്ള ചില ഡിപ്പോകളിൽ കുപ്പിവെള്ള വിതരണകേന്ദ്രം മൂന്നാം നിലയിലായിരുന്നതിനാൽ ഇത് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. ടിക്കറ്റ് മെഷീനും ബാഗും കൈവശമുള്ള സാഹചര്യത്തിൽ കുപ്പിവെള്ളം കൂടി ചുമന്ന് ബസിലെത്തിക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് ജീവനക്കാർ പരാതിപ്പെട്ടിരുന്നു.സർവീസുകൾ കൃത്യസമയത്ത് പുറപ്പെടുന്നതിനെ പോലും ഇത് ബാധിച്ചിരുന്നു. ചില ഡിപ്പോകളിൽ കുപ്പിവെള്ളം സൂക്ഷിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലായിരുന്നതും പദ്ധതിയുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചു.