രാഹുലിന്റെ പരിപാടിക്ക് വേദിയൊരുക്കി; പിന്നാലെ 4 ലക്ഷം അധിക ഡിമാൻഡ്, ഇൻഡോറിൽ രാഷ്ട്രീയ ചൂട്

രാഹുൽ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിക്കായി അനുവദിച്ച ഭൂമി നിശ്ചിത കാലയളവിന് മുമ്പ് ഉപയോഗിച്ചെന്ന IDAയുടെ കണ്ടെത്തലിനെ തുടർന്ന് കോൺഗ്രസിനോട് ₹4.03 ലക്ഷം അധികമായി ആവശ്യപ്പെട്ടതോടെ ഇന്ദോറിൽ പുതിയ രാഷ്ട്രീയ വിവാദം.

Sep 18, 2026 - 15:31
Updated: 50 minutes ago
0
രാഹുലിന്റെ പരിപാടിക്ക് വേദിയൊരുക്കി; പിന്നാലെ 4 ലക്ഷം അധിക ഡിമാൻഡ്, ഇൻഡോറിൽ രാഷ്ട്രീയ ചൂട്

രാഹുല്‍ ഗാന്ധിക്ക് നാല് ലക്ഷം രൂപ പിഴയിട്ടിരിക്കുകയാണ് ഇന്‍ഡോര്‍ ഡെവലപ്‌മെന്റ് അതോറിറ്റി. ഇന്‍ഡോറില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ''ഛാത്രോം കി ഗൂഞ്ച്''  പരിപാടിക്കായി സര്‍ക്കാര്‍ ഭൂമി താല്‍ക്കാലികമായി ഉപയോഗിച്ചതിനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും 4,03,270 രൂപ അധികമായി നല്‍കണമെന്ന് ഇന്‍ഡോര്‍ ഡെവലപ്മെന്റ് അതോറിറ്റി  ആവശ്യപ്പെട്ടത്. നേരത്തെ തന്നെ നിശ്ചയിച്ച തുക നല്‍കിയിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ നാല് ലക്ഷം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇത് കടുത്ത അനീതിയാണ്. ബിജെപിയെയും സംഘപരിവാറിനെയും സൗജന്യമായി തന്നെ താങ്ങി നിര്‍ത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ  രാഹുല്‍ ഗാന്ധിയെ മനപൂര്‍വ്വം ദ്രോഹിക്കുകയാണ്. അതിന് തെളിവാണ് ഈ നോട്ടീസ്..... സെപ്റ്റംബര്‍ 19-ന് നടക്കാനിരുന്ന പരിപാടിക്കായി റീജിയണല്‍ പാര്‍ക്കിന് സമീപമുള്ള ഏകദേശം 12,000 ചതുരശ്ര മീറ്റര്‍ ഐ.ഡി.എ ഭൂമിയാണ് കോണ്‍ഗ്രസിന് അനുവദിച്ചിരുന്നത്.  സെപ്റ്റംബര്‍ 17 മുതല്‍ സെപ്റ്റംബര്‍ 19 വരെയുള്ള മൂന്ന് ദിവസത്തേക്കായിരുന്നു ആദ്യ കരാര്‍. ഇതിനായി കോണ്‍ഗ്രസ് ഇതിനകം 10.08 ലക്ഷം രൂപ വാടകയായി നല്‍കിയിരുന്നു. കരാര്‍ കാലാവധി ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പ്, അതായത് സെപ്റ്റംബര്‍ 14 മുതല്‍ തന്നെ കോണ്‍ഗ്രസ് ഈ ഭൂമിയിലെ 4,800 ചതുരശ്ര മീറ്റര്‍ ഭാഗം ഉപയോഗിക്കാന്‍ തുടങ്ങിയതായി അധികാരികള്‍ ആരോപിക്കുന്നുണ്ട്. അനുമതിയില്ലാതെ നേരത്തെ ഭൂമി ഉപയോഗിച്ചതിന് അധിക തുക അടയ്ക്കണം എന്ന് കാണിച്ച് സെപ്റ്റംബര്‍ 16-ന് ഇന്‍ഡോര്‍ സിറ്റി കോണ്‍ഗ്രസ് പ്രസിഡന്റ് ചിന്തു ചൗക്‌സെയ്ക്ക് ഐ.ഡി.എ കത്തയച്ചിരുന്നു.  സെപ്റ്റംബര്‍ 19-ന് ശേഷവും ഭൂമി ഉപയോഗിച്ചാല്‍ അതിന് പ്രത്യേക വാടക ഈടാക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് കരാര്‍ ലംഘിച്ച് ഭൂമി ഉപയോഗിച്ചതിനെതിരെ പരാതി നല്‍കിയ ബി.ജെ.പി സംസ്ഥാന വക്താവ് രാകേഷ് സിംഗ് യാദവ്, ഇത് രാഷ്ട്രീയ പരിപാടിയെക്കുറിച്ചുള്ള തര്‍ക്കമല്ലെന്നും സര്‍ക്കാര്‍ സ്വത്ത് ഉപയോഗിച്ചതിനുള്ള കൃത്യമായ തുക ഈടാക്കുന്ന കാര്യമാണെന്നും പറയുന്നുണ്ട്. ഈ അധിക ഡിമാന്‍ഡിനെ സിറ്റി കോണ്‍ഗ്രസ് പ്രസിഡന്റ് ചിന്തു ചൗക്‌സെ ശക്തമായി എതിര്‍ത്തിട്ടുണ്ട്.

 ഭരണകക്ഷിയായ ബി.ജെ.പിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രാദേശിക ഭരണകൂടം പ്രവര്‍ത്തിക്കുന്നതെന്നും, അധികാരികള്‍ ഭരണകക്ഷിയുടെ പാവകളായി മാറിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഇന്‍ഡോര്‍ പരിപാടിയുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ ഒരു വിവാദത്തിന്റെ തുടര്‍ച്ചയാണിത്. കോണ്‍ഗ്രസ് ആദ്യം ഈ പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു. എന്നാല്‍ സ്റ്റേഡിയങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാട്ടി സിവിക്ക്  അഡ്മിനിസ്‌ട്രേഷന്‍ ഇതിന് അനുമതി നിഷേധിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളുമായി നേരിട്ട് സംവദിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ മനഃപൂര്‍വ്വം ശ്രമിക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അന്ന് ആരോപിച്ചിരുന്നത്. പരിപാടിക്ക് തടയിടാന്‍ ബിജെപി ആകുന്നത് പോലെ ശ്രമിച്ചെങ്കിലും നടന്നില്ല.....റീജിയണല്‍ പാര്‍ക്കിന് സമീപം താത്ക്കാലികമായി തയറാക്കിയ വേദിയില്‍ ഗംഭീരമായി തന്നെ പരിപാടി നടന്നു. ഇതില്‍ കലിപ്പിലായ ബിജെപി ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം ഇപ്പോള്‍ പരിപാടിയില്‍ നിയമലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടി പിഴയ്ക്ക് മേല്‍ പിഴയിട്ട് കോണ്‍ഗ്രസിനെ കുരുക്കുകയാണ്. ഛാത്രോം കി ഗൂഞ്ച് അഥവ വിദ്യാര്‍ത്ഥികളുടെ ഉച്ചത്തിലുള്ള ശബ്ദം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹവുമായി നേരിട്ട് സംവദിക്കുന്നതിനായി ആരംഭിച്ച ഒരു പ്രധാന ജനകീയ പ്രചാരണ പരിപാടിയാണ്. ജെന്‍സികള്‍ കൂട്ടമായി പോളിങ് ബൂത്തിലേയ്ക്ക് എത്തുന്ന 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവരുടെ പിന്തുണ ഉറപ്പിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. അതില്‍ ഒരു പരിധിവരെ രാഹുല്‍ ഗാന്ധി വിജയിച്ചിരുന്നു. 

അതില്‍ കലിപ്പിലായ ബിജെപി, അതിന്റെ വഴി മുടക്കാനുളള വഴികള്‍ തേടുന്നുണ്ട്. അതിലൊന്ന് മാത്രമാണ് ഇത്. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും അതിന് പരിഹാരം കണ്ടെത്താനും ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. നീറ്റ്  ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച, പരീക്ഷാ ക്രമക്കേടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അമിതമായ ഫീസ് വര്‍ദ്ധനവ്, ഹോസ്റ്റല്‍ സൗകര്യങ്ങളുടെ പോരായ്മകള്‍ എന്നിവ ഈ പരിപാടിയിലൂടെ പ്രധാനമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. രാജ്യത്തെ യുവാക്കള്‍ നേരിടുന്ന വലിയ പ്രതിസന്ധിയായ തൊഴിലില്ലായ്മ, സര്‍ക്കാര്‍ നിയമനങ്ങളിലെ അഴിമതി, സുതാര്യതയില്ലായ്മ എന്നിവയില്‍ വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ എത്തിക്കാന്‍ ഈ ക്യാമ്പയിന്‍ സഹായിക്കുന്നുണ്ട്. പരമ്പരാഗത രാഷ്ട്രീയ റാലികളില്‍ നിന്നും വ്യത്യസ്തമായി കഫേകള്‍, ലൈബ്രറികള്‍, ഹോസ്റ്റലുകള്‍, കളിക്കളങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തിങ്ങിനിറഞ്ഞ രാഷ്ട്രീയ നേതാക്കള്‍ ഇല്ലാതെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരുമായി രാഹുല്‍ ഗാന്ധി നേരിട്ട് സംവദിക്കുന്നു എന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത. തകര്‍ക്കാന്‍ ഏതൊക്കെ രീതിയില്‍ ശ്രമിച്ചാലും മുന്നോട്ട് തന്നെയെന്ന സന്ദേശം കൂടി നല്‍കുന്നുണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും...... 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User