തതാർസ്താനിലെ ടാനെക്കോ റിഫൈനറിക്ക് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം
തതാർസ്താനിലെ ടാനെക്കോ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ യുക്രൈൻ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മോസ്കോ: റഷ്യയിലെ തതാർസ്താൻ മേഖലയിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ യുക്രൈന്റെ ഡ്രോൺ ആക്രമണം. റഷ്യയിലെ ഏറ്റവും അത്യാധുനിക എണ്ണ ശുദ്ധീകരണ ശാലകളിലൊന്നായ ടാനെക്കോ (TANECO) ആണ് ആക്രമിക്കപ്പെട്ടത്. യുക്രൈന്റെ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിറ്റി മേയർ റാദ്മിർ ബെല്യായേവ് അറിയിച്ചു. നഗരത്തിലെ വ്യവസായ മേഖലകളും സാധാരണക്കാരുടെ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നാലെ റിഫൈനറിക്ക് മുകളിൽ പുക ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ കഴിഞ്ഞ മാസങ്ങളായി യുക്രൈൻ ശക്തമായ ആക്രമണമാണ് നടത്തുന്നത്. രാജ്യത്തെ ഇന്ധന വിതരണത്തെ ബാധിക്കുകയും ക്ഷാമം സൃഷ്ടിക്കുകയുമാണ് ആക്രമണങ്ങളുടെ ലക്ഷ്യമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ വിതരണത്തിലുണ്ടായ തടസ്സങ്ങൾ പരിഹരിച്ചതായി റഷ്യൻ അധികൃതർ അറിയിച്ചു.