വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവിനെ ചോദ്യം ചെയ്ത് പൊലീസ്.

വിഘ്‌നേശ്വരിയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം; ഭർത്താവിനെ ചോദ്യം ചെയ്ത് അന്വേഷണം ശക്തമാക്കി പൊലീസ്.

വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവിനെ ചോദ്യം ചെയ്ത് പൊലീസ്.

തിരുവനന്തപുരം/വിഴിഞ്ഞം: വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണിവിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്‌നേശ്വരി (27) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

നാഗർകോവിൽ സ്വദേശികളായ നാഗരാജൻ–കല ദമ്പതികളുടെ മകളാണ് വിസ്നേശ്വരി. കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

സന്ധ്യയ്ക്ക് വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നുവെന്ന് ഭർതൃപിതാവ് ചന്ദ്രൻ പൊലീസിനോട് പറഞ്ഞു. ഫോൺ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് അയൽവാസികളുടെ സഹായത്തോടെ വീടിന്റെ ജനൽ ഗ്ലാസ് തകർത്തു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

രണ്ട് ദിവസം മുമ്പായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികമെന്നും കുടുംബത്തിൽ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ഭർതൃപിതാവ് പൊലീസിനോട് പറഞ്ഞത്. അതേസമയം, വിസ്നേശ്വരി ഭർതൃവീട്ടിൽ അധിക്ഷേപം നേരിട്ടിരുന്നുവെന്നും ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്നും യുവതിയുടെ സഹോദരൻ ആരോപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുന്നതിനായി വിസ്നേശ്വരിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.