മഹസർ സാക്ഷികളുടെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചാരണം; ഡിവൈഎഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

കാലിക്കടവ് എംഡിഎംഎ കേസിൽ മഹസർ സാക്ഷികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചാരണമെന്ന് ആരോപണം; ഡിവൈഎഫ്ഐക്കും റിപ്പോർട്ടർ ടി.വിക്കുമെതിരെ രൂക്ഷ വിമർശനം

മഹസർ സാക്ഷികളുടെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചാരണം; ഡിവൈഎഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്
മഹസർ സാക്ഷികളായ യുത്ത് കോൺഗ്രസ്‌ പ്രവർത്തകർ

കാസർകോട്: കാലിക്കടവിലെ എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് മഹസർ സാക്ഷികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചിത്രം ഉപയോഗിച്ച് ഡിവൈഎഫ്ഐ വ്യാജപ്രചാരണം നടത്തിയെന്ന് കോൺഗ്രസ് . ചന്ദ്രേര പോലീസ് സ്റ്റേഷനു മുന്നിൽ പോലീസിന്റെ നടപടികൾക്ക് സാക്ഷികളായി നിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചിത്രമാണ് പ്രചാരണത്തിനായി ഉപയോഗിച്ചതെന്നാണ് ആരോപണം.

എംഡിഎംഎ കേസിലെ പ്രതികളെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജാമ്യത്തിലെടുത്തുവെന്ന തരത്തിൽ റിപ്പോർട്ടർ ടി.വി.യിൽ വന്ന വാർത്തയും വിവാദമായിട്ടുണ്ട്. ഇതിനെതിരെ കാസർകോട് ഡിസിസി വൈസ് പ്രസിഡന്റ് ബിപി പ്രദീപ് കുമാർ രംഗത്തെത്തി.

പോലീസിനൊപ്പം നിന്ന് ലഹരിക്കെതിരായ നിയമനടപടികളിൽ സഹകരിച്ച പ്രവർത്തകരെ തന്നെ പ്രതികളുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വ്യാജപ്രചാരണമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

മഹസർ സാക്ഷികളായ പ്രവർത്തകരുടെ ചിത്രം തന്നെ ഇതിന് തെളിവായി ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്ഐ പ്രചാരണത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. കുറ്റവാളികളുടെ രാഷ്ട്രീയമോ പശ്ചാത്തലമോ നോക്കാതെ ലഹരിക്കെതിരായ പോരാട്ടത്തിൽ പോലീസിനൊപ്പം നിൽക്കുകയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെയ്തതെന്നും, മഹസർ സാക്ഷികളായ സഹപ്രവർത്തകരെ അപമാനിക്കുന്ന പ്രചാരണത്തിനെതിരെ നിയമപരമായും രാഷ്ട്രീയമായും ശക്തമായി പ്രതികരിക്കുമെന്നും ബിപി പ്രദീപ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്.