നിരവധി കേസിലെ പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപെട്ടു
കാസർകോട് വിദ്യാനഗറിൽ ആണ് സംഭവം
നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ആലമ്പാടിയിലെ അമീറലി (24)യാണ് കാസറഗോഡ് വിദ്യാനഗര്‍ ബി സി റോഡില്‍ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. കാസര്‍കോട് കോടതിയില്‍ ഹാജരാക്കാനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ബസ് മാര്‍ഗം കൊണ്ട് വന്ന പ്രതി വിദ്യാനഗറില്‍ ബസിറങ്ങിയ ശേഷം കോടതിയിലേക്ക് നടന്നു പോകുമ്പോഴാണ് എസ്‌കോര്‍ട്ടായി ഉണ്ടായിരുന്ന എ എസ് ഐ അടക്കം മൂന്നു പൊലീസ്കാരെ വെട്ടിച്ച് രക്ഷപ്പെട്ടത്. കൈയാമം വച്ചിരുന്നില്ല പൊലീസുകാര്‍ കൂടെ ഓടിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. ഇരുപതോളം കേസുകളിലെ പ്രതിയാണ്. ബദിയടുക്ക പോലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടയിലാണ് രക്ഷപ്പെട്ടത്. ഈ മാസം 12ന് നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ സഞ്ചരിക്കുമ്പോള്‍ ബദിയടുക്ക ചെടേക്കാലില്‍ നിന്ന് 8.64 ഗ്രാം എംഡി എം എ യും, കളിത്തോക്കും മൂന്നു മൊബൈല്‍ ഫോണുകളുമായാണ് അമീറലിയെ അറസ്റ്റു ചെയ്തത്. പിടിച്ചുപറി, കവര്‍ച്ച, മയക്കുമരുന്നു വില്‍പ്പനയുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ വിദ്യാനഗര്‍, കാസര്‍കോട്. ബദിയടുക്ക സ്റ്റേഷനുകളിലായി 20 ഓളം കേസുകമുണ്ട്. കണ്ണുര്‍ എ ആര്‍ ക്യാംപ് എ എസ് ഐ കെ.സജീവന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.പ്രതിക്കായി ഊര്‍ജ്ജിതമായ അന്വേഷണം നടക്കുന്നുണ്ട്.
