സോണിയക്ക് പുതിയ കുരുക്കുമായി ഇഡി; പക തീരുന്നില്ല

സോണിയക്ക് പുതിയ കുരുക്കുമായി ഇഡി; പക തീരുന്നില്ല

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഈ മാസം 21 ന് ഹാജരാകണം എന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യം സംബന്ധിച്ച കാരണങ്ങളെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നേരത്തെ നീട്ടിയിരുന്നു.നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ മുമ്പ് ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസം അന്‍പതിലേറെ മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. സോണിയയുടെ കൂടി മൊഴിയെടുത്ത ശേഷം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് കമ്പനിയും രാഹുല്‍ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇഡി ചോദിച്ചറിഞ്ഞത്. യങ് ഇന്ത്യ ലിമിറ്റഡ് കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഡോടെക്‌സ് മെര്‍ക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഇഡി തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം രാഹുല്‍ തേടിയിട്ടുണ്ട്.