പിഎസ്‌സി ക്രമക്കേട് ആരോപണം ശക്തമാകുന്നു; എസ്‌ഐടിക്ക് പത്തിലേറെ പരാതികൾ

കെഎഎസ് പരീക്ഷയിലും പ്ലാനിങ് ബോർഡ് ചീഫ് പരീക്ഷയിലും ഉൾപ്പെടെ ക്രമക്കേട് നടന്നതായാണ് പരാതികളിൽ പറയുന്നത്.

പിഎസ്‌സി ക്രമക്കേട് ആരോപണം ശക്തമാകുന്നു; എസ്‌ഐടിക്ക് പത്തിലേറെ പരാതികൾ

തിരുവനന്തപുരം: പി എസ് സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആദ്യ ദിവസം തന്നെ എസ്ഐടിക്ക് നിരവധി പരാതികളാണ് ലഭിച്ചത്. പത്തിലേറെ പരാതികളാണ് എസ്ഐടിക്ക് ലഭിച്ചത്.   കെഎഎസ് പരീക്ഷയിലും പ്ലാനിങ് ബോർഡ് ചീഫ് പരീക്ഷയിലും ഉൾപ്പെടെ ക്രമക്കേട് നടന്നതായാണ് പരാതികളിൽ പറയുന്നത്. പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ഇതോടൊപ്പം പിഎസ്‌സിയിലെ ബന്ധപ്പെട്ട രേഖകളും വിശദമായി പരിശോധിക്കും. . പിഎസ്‌സി ജീവനക്കാരുടെ മൊഴി ശേഖരിച്ച ശേഷം ജൂലൈ 25-ന് പ്രാഥമിക റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിക്കും. റിപ്പോർട്ട് വിലയിരുത്തിയ ശേഷമാകും കേസെടുക്കുന്നതുൾപ്പെടെയുള്ള തുടർനടപടികളിൽ തീരുമാനം ഉണ്ടാകുക. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണസംഘത്തിൽ ഒരു എസ്പിയും ഡിവൈഎസ്പിയും ഇന്‍സ്‌പെക്ടറും അടക്കം എട്ട് പേരാണ് ഉള്ളത്. എഡിജിപി എച്ച് വെങ്കിടേഷിനാണ് മേല്‍നോട്ട ചുമതല. 

പ്ലാനിംഗ് ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷ, ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്‌മെന്റ്, കെഎഎസ് എന്നിവയാണ് ആദ്യഘട്ടത്തിൽ അന്വേഷിക്കേണ്ട പരീക്ഷകളായി അന്വേഷണ സംഘം പട്ടികപ്പെടുത്തിയിരിക്കുന്നത്. ഓരോ ദിവസവും പുതിയ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമേ തുടർനടപടികളിലേക്ക് കടക്കൂ എന്ന നിലപാടാണ് അന്വേഷണ സംഘത്തിനുള്ളത്. പിഎസ്‌സിക്കെതിരെ ദിവസേന പുതിയ പരാതികൾ ഉയരുകയും പരീക്ഷാ ക്രമക്കേട് ആരോപണങ്ങൾ ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് വിഷയത്തിൽ സർക്കാർ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചത്.